Tuesday, June 10, 2014

മണ്ടേല സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകം


മണ്ടേല കടന്നുപോയ വഴികളെക്കുറിച്ച് കുനുവിലെ ഗ്രാമവാസികള്‍ക്ക് എത്രമാത്രം അറിവുണ്ടെന്ന പ്രശ്‌നമുണ്ട്. എന്നാല്‍ അവര്‍ തങ്ങളുടെ പ്രിയപ്പെട്ട മാഡിബയുടെ മടക്കയാത്ര കാത്തിരുന്നു. 'ഞങ്ങളുടെ പൂര്‍വ്വികര്‍ ഞങ്ങള്‍ക്ക് തന്നതാണദ്ദേഹത്തെ. ഇപ്പോള്‍ അദ്ദേഹം അവരുടെയടുത്തേക്ക് മടങ്ങിയിരിക്കുന്നു.' ഗ്രാമവാസികയായൊരിടയന്റെ പ്രതികരണമാണിത്. ഇതൊരു ഗോത്ര ബോദ്ധ്യമാണ്, വിശ്വാസമാണ്, പൂര്‍വ്വീകരിലേക്കു നീളുന്ന ബന്ധമാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുനുവിലെ ജനങ്ങള്‍ക്ക് മാഡിബയുടെ ജീവിതം ആഘോഷിക്കാനായില്ല. അവരുടെ വിലാപങ്ങള്‍ക്ക് അറുതിവന്നില്ല. അപ്പോള്‍ നാടുമുഴുവന്‍ ആഘോഷത്തിലായിരുന്നു. കണ്ണീരും പൊട്ടിച്ചിരിയും നിറഞ്ഞൊരാഘോഷം സുഖവും ദുഃഖവും അഭിന്നമായൊരു ഗോത്രദര്‍ശനം. പ്രശസ്ത ദളിത് എഴുത്തുകാരന്‍ കെ.എം. സലീംകുമാര്‍ മണ്ടേലയെ അനുസ്മരിക്കുന്നു...



മെമൊയര്‍ | കെ.എം. സലിംകുമാര്‍

നെല്‍സണ്‍ മണ്ടേല അന്തരിച്ചു. 2013 ഡിസംബര്‍ 5 ന് 95-മത്തെ വയസ്സില്‍ ജോഹന്നാസ് ബര്‍ഗിലായിരുന്നു അന്ത്യം.വര്‍ണവിവേചനത്തിന്റെ ഇരുണ്ട നൂറ്റാണ്ടുകളില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലെ കറുത്തവരുടെ ആത്മാഭിമാനം വീണ്ടെടുത്ത് അവരെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സൂര്യവെളിച്ചത്തിലേക്ക് നയിച്ച മണ്ടേല ഇനിവരും കാലത്തിന്റെ ഓര്‍മ്മ, ചരിത്രത്തിന്റെ വ്യാഖ്യാനം.

മണ്ടേലയുടെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ് സുമ പറഞ്ഞത് ഇങ്ങനെയാണ്. ''നമ്മുടെ പ്രിയപ്പെട്ട ഹോലീഹ് ഷാഹ്ഷ മണ്ടേല, നമ്മുടെ ജനാധിപത്യത്തിന്റെ ജനയിതാവ്, നമ്മെ വിട്ടുപിരിഞ്ഞു. നമ്മുടെ രാജ്യത്തിന് മഹാനായ പുത്രനെ നഷ്ടപ്പെട്ടു. നമ്മുടെ ജനങ്ങള്‍ക്ക് അച്ഛനില്ലാതായി.''

ഇരുപതാം നൂറ്റാണ്ട് ചരിത്രത്തെ മാറ്റി മറിച്ച മഹത്തായ വിപ്ലവങ്ങളുടേയും സാമൂഹ്യമാറ്റങ്ങളുടേയും നൂറ്റാണ്ടായിരുന്നു. ചിലത് രക്തരൂക്ഷിതമായിരുന്നു, ചിലത് രക്തച്ചൊരിച്ചിലിന്റെയും സമാധാനത്തിന്റെയും വഴി ഒരു പോലെ തിരക്കി, ചിലത് സമാധാനത്തിന്റെ വഴി തേടി. ഇതില്‍ രണ്ടാമത്തെ മാര്‍ഗമായിരുന്നു മണ്ടേലയുടേത്. നൂറ്റാണ്ടിനെ പുനര്‍നിര്‍മ്മിച്ച പോരാട്ടമുഖത്ത് ലെനിന്റെയും മാവോയുടേയും ഗാന്ധിജിയുടേയും ഹോചിമിന്റെയും ചഗുവേരയുടേയുമെല്ലാം നിരയില്‍ അവസാനമായി നാം മണ്ടേലയെ കാണുന്നു. ആയുധത്തിന്റെയും സമാധാനത്തിന്റെയും വഴികള്‍ മണ്ടേലയില്‍ സമന്വയിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തിന് ആദരാജ്ഞലികളര്‍പ്പിക്കുന്നതിനായി ജോഹന്നാസ് ബര്‍ഗിലെ  സൊവെറ്റൊ സ്റ്റേഡിയത്തില്‍ ഭൂഗോളത്തിലെ എല്ലാവഴികളും സന്ധിച്ചത്.

ചരിത്രത്തിന്റെ ഗതിമാറ്റിയ മഹാപ്രതിഭകള്‍ ഇതിനുമുമ്പും കടന്നുപോയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കാര്‍ക്കും ലഭ്യമാകാതിരുന്ന ആദരവ് ജീവിത കാലത്തുതന്നെ ആസ്വദിക്കുവാന്‍ കഴിഞ്ഞ ഒരപൂര്‍വ്വ പ്രതിഭാസമായിരുന്നു മണ്ടേല. ജോഹന്നാസ് ബര്‍ഗിലേക്ക് മണ്ടേലയെ തേടിയെത്തിയവര്‍ അദ്ദേഹത്തിന്റെ മഹത്വത്തിലേക്ക് ചുരുങ്ങുകയായിരുന്നു. 'തങ്ങള്‍ അന്വേഷിക്കുന്നതാണ് നെല്‍സണ്‍ മണ്ടേലയില്‍ കാണുന്നതെന്ന് ജേക്കബ് സുമ പറഞ്ഞതുപോലെ. മണ്ടേലയില്‍ അവരവര്‍ കണ്ടെത്തിയ മഹത്വങ്ങളുടെ പൂക്കളര്‍പ്പിക്കുവാനാണ് ഭൂഖണ്ഡങ്ങള്‍ താണ്ടി ഓരോ രാഷ്ട്രത്തിന്റെയും പ്രതിനിധികള്‍ ജോഹന്നാസ് ബര്‍ഗിലെത്തിയത്. അവിടെ എത്തിച്ചേരാതിരുന്നവര്‍ക്ക് എന്തോ പന്തികേടുണ്ടെന്നാണ് ലോകം വിലയിരുത്തിയത്. മണ്ടേലക്കു ആദരാജ്ഞലിയര്‍പ്പിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ഒബാമ പറഞ്ഞത് 'മണ്ടേലയുടെ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം അനുഭവിക്കാനായതു കൊണ്ടാണ് താനും കുടുംബവും ഈ ചടങ്ങില്‍ എത്തിയതെന്നാണ്. ആദരണീയനായ ജ്യേഷ്ഠസഹോദരനെ പറ്റിയാണ് ഇന്ത്യയുടെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞത്. ഓരോ രാഷ്ട്രത്തിനും മണ്ടേലയുമായുള്ള ബന്ധത്തിന് തങ്ങളുടെതായ ഭാഷയുണ്ടായിരുന്നു. യു.എന്‍. ജനറല്‍ സെക്രട്ടറി ബാന്‍കിമൂണ്‍ മണ്ടേലയെപ്പറ്റി പറഞ്ഞത്. 'നീതിയുടെ കുലപതി' യെന്നാണ്. വേദിയിലേക്കു കയറിയെത്തുന്ന ബരാക് ഒബാമ സന്നിഹിതനായിരുന്ന അമേരിക്കയുടെ ആജന്മശത്രുവായ ക്യൂബയുടെ പ്രതിനിധി റൗള്‍ കാസ്‌ട്രോക്ക് ഹസ്തദാനം നല്കുമ്പോള്‍ അവിടെ പ്രകാശിച്ചത് മണ്ടേലയുടെ ജീവിതമായിരുന്നു.

പിന്നീട് മണ്ടേലയുടെ മടക്കയാത്ര. ജന്മം നല്കിയവര്‍ക്കിടയിലേക്ക്. അദ്ദേഹത്തിന്റെ ഗോത്രമായ ഷോസയിലേക്ക്, ജന്മദേശമായ കേപ്പ് ഓഫ് ഗുഡ്‌ഹോപ്പിന്റെ കിഴക്കന്‍ പ്രദേശത്തുള്ള എംവെസൊയിലെ ഉംറ്റാറ്റയിലേക്ക്. കുന്നുകളുടെ താഴ്‌വാരത്തില്‍ പച്ച പുതച്ചു കിടക്കുന്ന കുനു ഗ്രാമത്തിലേക്ക്. അവിടെയാണ് മണ്ടേല ബാല്യകാലം ആഘോഷിച്ചത്. ആടുമേഞ്ഞ് നടന്നത് ഉംറ്റാറ്റയിലായിരുന്നു. മണ്ടേല 1918 ജൂലൈ 18 ന്  ജനിച്ചത്. പിന്നീട് മണ്ടേലയുടെ കുടുംബം കുനുവിലേക്ക് താമസം മാറ്റിയതാണ്.


നെല്‍സണ്‍ മണ്ടേലയെ ആദരപൂര്‍വ്വം ദക്ഷിണാഫ്രിക്കക്കാര്‍ വിളിക്കുന്ന പേരാണ് മാഡിബ. സ്വഗോത്രത്തില്‍ നിന്ന് മണ്ടേലക്ക് ലഭിച്ച ബഹുമതിയായിരുന്നു ഇത്. പിതാവായ ഗ്ലാഡ് ഹെന്റി മഹ്കാന്‍യിസ്വായി ഷോസ ഗോത്രത്തിലെ തെംബുരാജാവിന്റെ പന്ത്രണ്ട് ഗോത്ര പ്രഭുക്കളിലൊരാളുടെ ഉപദേഷ്ടാവായിരുന്നു. അദ്ദേഹത്തിന്റെ നാലു ഭാര്യമാരില്‍ മൂന്നാമത്തെ ആളായ നോസെ നേനി ഫാനിയുടെ നാലു മക്കളില്‍ ഇളയവനായിരുന്നു മണ്ടേല. 



മണ്ടേല കടന്നുപോയ വഴികളെക്കുറിച്ച് കുനുവിലെ ഗ്രാമവാസികള്‍ക്ക് എത്രമാത്രം അറിവുണ്ടെന്ന പ്രശ്‌നമുണ്ട്. എന്നാല്‍ അവര്‍ തങ്ങളുടെ പ്രിയപ്പെട്ട മാഡിബയുടെ മടക്കയാത്ര കാത്തിരുന്നു. 'ഞങ്ങളുടെ പൂര്‍വ്വികര്‍ ഞങ്ങള്‍ക്ക് തന്നതാണദ്ദേഹത്തെ. ഇപ്പോള്‍ അദ്ദേഹം അവരുടെയടുത്തേക്ക് മടങ്ങിയിരിക്കുന്നു.' ഗ്രാമവാസികയായൊരിടയന്റെ പ്രതികരണമാണിത്. ഇതൊരു ഗോത്ര ബോദ്ധ്യമാണ്, വിശ്വാസമാണ്, പൂര്‍വ്വീകരിലേക്കു നീളുന്ന ബന്ധമാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുനുവിലെ ജനങ്ങള്‍ക്ക് മാഡിബയുടെ ജീവിതം ആഘോഷിക്കാനായില്ല. അവരുടെ വിലാപങ്ങള്‍ക്ക് അറുതിവന്നില്ല. അപ്പോള്‍ നാടുമുഴുവന്‍ ആഘോഷത്തിലായിരുന്നു. കണ്ണീരും പൊട്ടിച്ചിരിയും നിറഞ്ഞൊരാഘോഷം സുഖവും ദുഃഖവും അഭിന്നമായൊരു ഗോത്രദര്‍ശനം.

നെല്‍സണ്‍ മണ്ടേലയെ ആദരപൂര്‍വ്വം ദക്ഷിണാഫ്രിക്കക്കാര്‍ വിളിക്കുന്ന പേരാണ് മാഡിബ. സ്വഗോത്രത്തില്‍ നിന്ന് മണ്ടേലക്ക് ലഭിച്ച ബഹുമതിയായിരുന്നു ഇത്. പിതാവായ ഗ്ലാഡ് ഹെന്റി മഹ്കാന്‍യിസ്വായി ഷോസ ഗോത്രത്തിലെ തെംബുരാജാവിന്റെ പന്ത്രണ്ട് ഗോത്ര പ്രഭുക്കളിലൊരാളുടെ ഉപദേഷ്ടാവായിരുന്നു. അദ്ദേഹത്തിന്റെ നാലു ഭാര്യമാരില്‍ മൂന്നാമത്തെ ആളായ നോസെ നേനി ഫാനിയുടെ നാലു മക്കളില്‍ ഇളയവനായിരുന്നു മണ്ടേല.  ഹൊലീഹ് ഷാഹ്ഷ എന്നായിരുന്നു മണ്ടേലയുടെ യഥാര്‍ത്ഥ പേര്. ഹൊലീഹ് ഷാഹ്ഷ എന്നാല്‍ കുഴപ്പമുണ്ടാക്കുന്നവന്‍ എന്നാണര്‍ത്ഥം.

കുനുവിലെ പ്രാഥമിക വിദ്യാലത്തില്‍ മണ്ടേലയെ ചേര്‍ത്തത് 7-ാം വയസ്സിലായിരുന്നു. തന്റേതായൊരു ലോകത്ത് കുലീനമായ പാരമ്പര്യം നില നില്‍ക്കുമ്പോഴും മണ്ടേലയുടെ കുടുംബത്തില്‍ നിന്ന് ആദ്യമായി അക്ഷരാഭ്യാസം നേടുന്നത് മണ്ടേലയായിരുന്നു. സ്‌കൂളിലെ അദ്ധ്യാപിക നല്‍കിയ പേരാണ് നെല്‍സണ്‍. നാലു നൂറ്റാണ്ടു പിന്നിടുമ്പോഴും വെള്ളക്കാര്‍ക്ക് പൂര്‍ത്തീകരിക്കാനാവാത്തൊരു സാംസ്‌കാരികാധിനിവേശത്തിന്റെ സൂചകമായിരുന്നു ഈ പേരുമാറ്റം. അതേക്കുറിച്ച് മണ്ടേല പറഞ്ഞത് ഇങ്ങനെയാണ്. 'എന്റെ കുടുംബത്തില്‍ ആരും ഇതിനുമുമ്പ് ഒരിക്കലും സ്‌കൂളില്‍ പോയിരുന്നില്ല. ആദ്യത്തെ സ്‌കൂള്‍ ദിനത്തില്‍ തന്നെ ക്ലാസ് ടീച്ചര്‍ മിസിസ് മാഡ്‌നിഗെയിന്‍ ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ ഇംഗ്ലീഷ് പേര് നല്‍കി. ഇത് ഇക്കാലത്തൊരു കീഴ് വഴക്കമായി മാറിക്കഴിഞ്ഞിരുന്നു. ഇത് ഞങ്ങളുടെ വിദ്യാഭ്യാസത്തെപ്പോലും അപഹരിച്ചുവെന്ന് നിസംശയം പറയാം. മിസിസ് മാഡ്‌നിഗെയിന്‍ എന്നെ 'നെല്‍സണ്‍' എന്നു വിളിച്ചു. ഈ പേരില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് എനിക്ക് തോന്നിയില്ല.' ഇതായിരുന്നു മണ്ടേലയെന്ന ഹൊലീഹ് ഷാഹ്ഷ. വെള്ളക്കാര്‍ തനിക്ക് സമ്മാനിച്ച പേരിനെപോലും സംശയിക്കുകയും അപഹരണമായി തിരിച്ചറിയുകയും ചെയ്ത ധീഷണാശാലിയായൊരു വ്യക്തിത്വം.

ആഫ്രിക്കന്‍ നാഷണല്‍ പാര്‍ട്ടി വെള്ളക്കാര്‍ക്കു മാത്രം പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ ഉണ്ടാക്കുകയും വര്‍ണ വിവേചനനയം ദേശവ്യാപകമായി നടപ്പിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ കറുത്തവരോടൊപ്പം ഏഷ്യാക്കാരെയും കമ്മ്യൂണിസ്റ്റുകളെയും ഐക്യപ്പെടുത്തി എ.എന്‍.സി നിയമലംഘന സമരമാരംഭിച്ചു. 1951 ല്‍ മണ്ടേല എ.എന്‍.സി ലീഗിന്റെ വൈസ് പ്രസിഡണ്ടായി. കറുത്തവര്‍ക്കെതിരായ വിവേചനങ്ങളും അതിക്രമങ്ങളും നിയമപരമായോ സമാധാനപരമായോ നേരിടുന്നത് പ്രയോജനരഹിതമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ സമരത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തുവാന്‍ മണ്ടേല ആലോചിച്ചു. 





അക്ഷരാര്‍ത്ഥത്തില്‍ അധീശലോകത്തേക്ക് പ്രവേശിച്ച മണ്ടേലക്ക് ഉന്നത വിദ്യാഭ്യാസം കുഴപ്പം പിടിച്ചൊരു കാലമായിരുന്നു. ബി.എക്ക് പഠിക്കുമ്പോള്‍, 1942 ല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി അകന്ന ബന്ധം സ്ഥാപിച്ച മണ്ടേല അടുത്തവര്‍ഷം എല്‍.എല്‍.ബി ക്ക് ചേര്‍ന്നുവെങ്കിലും പഠനം തുടരാനായില്ല. വൈകിയാണ് നിയമബിരുദം നേടാനായത്. '42 ല്‍ എ.എന്‍.സി നിരോധിച്ചുവെങ്കിലും മണ്ടേല പാര്‍ട്ടിയുമായുള്ള ബന്ധം വിട്ടില്ല. '44 ല്‍ പ്രത്യക്ഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യുവജന വിഭാഗമായ എ.എന്‍.സി യൂത്ത് ലീഗ് രൂപീകരിച്ചപ്പോള്‍ അതിന്റെ സ്ഥാപക എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ഒരാളായി. എ.എന്‍.സിയുടെ മൃദു സമീപനങ്ങളെ ചോദ്യം ചെയ്ത പരിവര്‍ത്തന വാദികളോടൊപ്പമായിരുന്നു മണ്ടേല. ആഫ്രിക്കന്‍ നാഷണല്‍ പാര്‍ട്ടി വെള്ളക്കാര്‍ക്കു മാത്രം പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ ഉണ്ടാക്കുകയും വര്‍ണ വിവേചനനയം ദേശവ്യാപകമായി നടപ്പിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ കറുത്തവരോടൊപ്പം ഏഷ്യാക്കാരെയും കമ്മ്യൂണിസ്റ്റുകളെയും ഐക്യപ്പെടുത്തി എ.എന്‍.സി നിയമലംഘന സമരമാരംഭിച്ചു. 1951 ല്‍ മണ്ടേല എ.എന്‍.സി ലീഗിന്റെ വൈസ് പ്രസിഡണ്ടായി. കറുത്തവര്‍ക്കെതിരായ വിവേചനങ്ങളും അതിക്രമങ്ങളും നിയമപരമായോ സമാധാനപരമായോ നേരിടുന്നത് പ്രയോജനരഹിതമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ സമരത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തുവാന്‍ മണ്ടേല ആലോചിച്ചു. ജോഹന്നാസ് ബര്‍ഗിന് സമീപപ്രദേശത്തുള്ള കറുത്തവരെ തുരത്തിയോടിക്കുന്നതിന് '55 ല്‍ ഭരണാധികാരികള്‍ മുന്നോട്ടു വന്നപ്പോള്‍ സായുധ ചെറുത്തുനില്പല്ലാതെ മറ്റൊരു വഴിയുമില്ലെന്ന നിലപാടിലേക്ക് മണ്ടേല മാറി. ഇതേക്കുറിച്ചദ്ദേഹം പറഞ്ഞത് 'അടിച്ചമര്‍ത്തപ്പെടുന്നവരുടെ സമരത്തിന്റെ സ്വഭാവം തീരുമാനിക്കുന്നത് അടിച്ചമര്‍ത്തുന്നവരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണെ'ന്നാണ്.


സംഘര്‍ഷഭരിതമായ രാഷ്ട്രീയ ജീവിതമായിരുന്നു പിന്നീട് മണ്ടേലയുടേത്. ചെറുത്തു നില്‍പുകളേയും ഒളിവ് ജീവിതത്തിന്റെയും, അറസ്റ്റുകളുടേയും ജയില്‍ വാസങ്ങളുടേയും കാലം. 1956 ല്‍ രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ടു. '61 ലാണ് വിട്ടയച്ചത്. മാര്‍ക്‌സിസ്റ്റ് ഭീകരവാദിയെന്നാണ് എതിരാളികള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ജനങ്ങളുടെ ചെറുത്തുനില്പും പോരാട്ട വീര്യവും വര്‍ദ്ധിച്ചതനുസരിച്ച് ഭരണകൂടത്തിന്റെ മര്‍ദ്ദന സ്വഭാവവും ശക്തിപ്പെട്ടു. 1960 ല്‍ നടന്ന ഷാപ്പ് വില്‍ കൂട്ടക്കൊലയെ തുടര്‍ന്ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ഒളിവില്‍ പോയ മണ്ടേല ഭരണകൂടത്തിനെതിരെ പോരാടുന്നതിനായി 'ദേശത്തിന്റെ കുന്തമുന' - എന്ന സായുധ സേനക്ക് ജന്മം നല്‍കി. സൈനിക പരിശീലനത്തിനും മറ്റ് രാജ്യങ്ങളുടെ പിന്തുണക്കുമായി രാജ്യം വിട്ടു. '62 ല്‍ വീണ്ടും തടവിലാക്കപ്പെട്ടു. ജയിലും കുറ്റവിചാരണകളും ജീവിതത്തിന്റെ ഭാഗമായി. എന്നാല്‍ തൂക്കുമരത്തിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിനായിപോലും മണ്ടേല തന്റെ ജനതയുടെ മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച ആത്മാഭിമാനത്തിന് ഭംഗം വരുത്തിയില്ലെന്നതായിരുന്നു മണ്ടേലയുടെ മഹത്വം. അതേക്കുറിച്ച് മണ്ടേല പറഞ്ഞത് ഇങ്ങനെയാണ്. 'ആഫ്രിക്കന്‍ ജനതയുടെ പോരാട്ടത്തിനായി ഞാന്‍ എന്നെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നു. വെള്ളക്കാരുടെ ആധിപത്യത്തിനെതിരെയും കറുത്തവരുടെ ആധിപത്യത്തിനെതിരെയും ഞാന്‍ പോരാടിയിട്ടുണ്ട്. എല്ലാ മനുഷ്യരും സ്വതന്ത്ര്യത്തോടും തുല്യമായ അവസരങ്ങളോടും ജീവിക്കുന്ന ഒരു സ്വാതന്ത്രജനാധിപത്യ സമൂഹമെന്ന ആശയത്തെയാണ് ഞാന്‍ ഊട്ടി വളര്‍ത്തിയത്. ഈ ആശയത്തിനുവേണ്ടിയും അത് നടപ്പിലാക്കുന്നതിനുവേണ്ടിയുമാണ് ഞാന്‍ ജീവിക്കുന്നത്. ആവശ്യമായി വരികയാണെങ്കില്‍ ഇതിനായി മരിക്കാനും ഞാന്‍ തയ്യാറാണ്.'

നീണ്ട 27 വര്‍ഷമാണ് മണ്ടേല ജയില്‍വാസമനുഷ്ടിച്ചത്. തൊലിയുടെ നിറം കറുത്തുപോയതുകൊണ്ടുമാത്രം ഒരു ജനത അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങളുടെ ആഴങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. അതില്‍ 18 വര്‍ഷവും റൂബെന്‍ ദ്വീപിലെ ഏകാന്ത തടവിലായിരുന്നു. കേപ് ടൗണില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരെ ടേബിള്‍ ഉള്‍ക്കടലിലെ 518 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ളൊരു തുരുത്തായിരുന്നു റൂബെന്‍ ദ്വീപ്. ഏഴ് അടി നീളവും ഒന്‍പതടി വീതിയുമുള്ളൊരു തടവറയിലായിരുന്നു മണ്ടേലയെ പാര്‍പ്പിച്ചിരുന്നത്. അതിനുള്ളില്‍ രണ്ട് പാത്രങ്ങളും കിടക്കാനൊരു ജവക്കാളയും ചെറിയൊരു ഇരിപ്പിടവും. പശ്ചാത്യ ശക്തികളുടെ അധിനിവേശത്തിന്റെയും ഒരു വംശം മറ്റൊരു വംശത്തിനെതിരെ നടത്തുന്ന ഹിംസാത്മകതയുടേയും അടയാളമായിരുന്നു റൂബെന്‍ ദ്വീപ്. നാലു നൂറ്റാണ്ടായി കൊളോണിയല്‍ ഭരണത്തെയും വംശാധിപത്യത്തെയും എതിര്‍ക്കുന്നവരെ തടവില്‍ പാര്‍പ്പിക്കുന്നത് ഇവിടെയായിരുന്നു. തല നിവര്‍ക്കാന്‍ ശ്രമിക്കുന്ന അടിമകളെയും, രാഷ്ട്രീയ മതനേതാക്കളെയും കിഴക്കന്‍ ഏഷ്യയിലെ ഡച്ചു കൊളോണിയലിസത്തെ എതിര്‍ക്കുന്നവരെയും, ബ്രിട്ടീഷ് അധിനിവേശത്തെ എതിര്‍ക്കുന്ന ഗോത്രസമൂഹങ്ങളുടെ നേതാക്കളെയും, ദക്ഷിണാഫ്രിക്കയിലെയും നമീബിയയിലെയും വര്‍ണവിവേചനത്തെ ചോദ്യം ചെയ്യുന്നവരേയും, യുദ്ധത്തടവുകാരേയും, കുഷ്ഠരോഗികളെയും, മാനസികരോഗികളെയും ചങ്ങലക്കിട്ടത് ഇവിടെയാണ്. അവര്‍ക്കിടയിലായിരുന്നു മണ്ടേലയും.

എന്നാല്‍ മണ്ടേലയുടെ സ്വാതന്ത്ര്യാഭിവാഞ്ഛയെയോ പോരാട്ട വീര്യത്തെയോ തളര്‍ത്താന്‍ വെള്ളക്കാരുടെ തടവറകള്‍ക്കായില്ല. അമേരിക്കയിലെ റെഡ് ഇന്‍ഡ്യന്‍സിനെപ്പോലെ കീഴടക്കപ്പെട്ടൊരു ജനതയായിരുന്നില്ല ആഫ്രിക്കയിലെ കറുത്തവര്‍. ഷോസ, സുലു ഗോത്രങ്ങള്‍ അധീശശക്തികള്‍ക്കെതിരെ നടത്തിയ അനേകം പോരാട്ടങ്ങളുടെ ഓര്‍മ്മകള്‍ ആഫ്രിക്കയുടെ മണ്ണിലുണ്ട്. 'ഒഴുക്കിനൊപ്പം നീന്തുന്നത് ചത്തമീനുകളാണെന്ന'ത് ഒരാഫ്രിക്കന്‍ പഴമൊഴിയാണ്. ഈ മനുഷ്യാവസ്ഥയെ ഭേദിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് ഫാനനെപോലുള്ള ധീഷണാശാലികളായ കറുത്ത വിപ്ലവകാരികള്‍ ആഫ്രിക്കയില്‍ ഉയര്‍ന്നുവന്നത്. മാര്‍ട്ടിന്‍ ലൂതര്‍കിംഗിന് അമേരിക്കയിലെ കറുത്തവരെ ഉണര്‍ത്താന്‍ തന്റെ ജീവന്‍ നല്‍കേണ്ടി വന്നു. മണ്ടേലയുടെ ജയില്‍വാസം ആഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തെ തളര്‍ത്തുകയല്ല, ശക്തിപ്പെടുത്തുകയും സാര്‍വ്വദേശീയ മായൊരു മാനം ഉണ്ടാക്കുകയുമാണ് ചെയ്തത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വം കൊഴിഞ്ഞു വീണ രണ്ടാംലോകയുദ്ധത്തിനു പിന്നാലെ ഉദിച്ചുയര്‍ന്ന അമേരിക്കന്‍ സാമ്രാജ്യം വിയറ്റ്‌നാമിന്റെ മണ്ണില്‍ തകര്‍ന്നടിയുന്ന അനുഭവങ്ങളുമായിട്ടാണ് ആഫ്രിക്കന്‍ ജനത പോരാട്ടം തുടര്‍ന്നത്. സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടെ തിരയനക്കങ്ങള്‍ അപ്പോഴും അവസാനിച്ചിരുന്നില്ല. അതാണ് മണ്ടേലയെ ലാറ്റിനമേരിക്കയിലേയും ചെഗുവേരയെപ്പോലുള്ള വിപ്ലവകാരികളുടെ ആഭിമുഖ്യത്തിലേക്കുമെത്തിച്ചത്. ചിലര്‍ തെറ്റായികരുതുന്നതുപോലെ ഗാന്ധിയുടെയൊ മാര്‍ട്ടിന്‍ ലൂതര്‍കിംഗിന്റെയോ മാര്‍ഗമായിരുന്നില്ല മണ്ടേലയുടേത്. എന്നാലദ്ദേഹം ആയുധങ്ങളെമാത്രം ആശ്രയിച്ചിരുന്നുമില്ല. 1985 ല്‍ അക്രമമാര്‍ഗ്ഗം ഉപേക്ഷിക്കുകയാണെങ്കില്‍ വിട്ടയക്കാമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് പി.ഡബ്ല്യു ബോത വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും മണ്ടേല അത് തള്ളിക്കളയുകയാണ് ചെയ്തത്. നിരുപാധികമായ ജയില്‍ മോചനമായിരുന്നു മണ്ടേലയുടെ ആവശ്യം.


വര്‍ണവെറിമൂലം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്ത ദക്ഷിണാഫ്രിക്കന്‍ ഭരണകൂടം ഒടുവില്‍ 1990 ല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നിരോധനം പിന്‍വലിക്കുകയും മണ്ടേലയെ നിരുപാധികം വിട്ടയക്കുകയും ചെയ്തു. ജയില്‍ മോചിതനായ മണ്ടേല എ.എന്‍.സി യുടെ വൈസ് പ്രസിഡണ്ടായി. വെള്ളക്കാരുടെ ന്യൂനപക്ഷ ഭരണത്തിനെതിരെ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിത്തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് മണ്ടേല ഭരണകൂടവുമായി അനുരജ്ഞനത്തിന് തയ്യാറായത്. 


 http://www.independent.co.uk/incoming/article8405619.ece/alternates/w620/mandela-wide.jpg
വര്‍ണവെറിമൂലം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്ത ദക്ഷിണാഫ്രിക്കന്‍ ഭരണകൂടം ഒടുവില്‍ 1990 ല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നിരോധനം പിന്‍വലിക്കുകയും മണ്ടേലയെ നിരുപാധികം വിട്ടയക്കുകയും ചെയ്തു. ജയില്‍ മോചിതനായ മണ്ടേല എ.എന്‍.സി യുടെ വൈസ് പ്രസിഡണ്ടായി. വെള്ളക്കാരുടെ ന്യൂനപക്ഷ ഭരണത്തിനെതിരെ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിത്തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് മണ്ടേല ഭരണകൂടവുമായി അനുരജ്ഞനത്തിന് തയ്യാറായത്. സാര്‍വ്വത്രിക വോട്ടവകാശത്തിലേക്കും ഭൂരിപക്ഷ ഭരണത്തിലേക്കുമുള്ള ആഫ്രിക്കയുടെ പ്രവേശനത്തിന് ഇത് ഇടയാക്കി. 1994 ല്‍ ജനാധിപത്യക്രമത്തിലുള്ള തിരഞ്ഞെടുപ്പു നടന്നു. എ.എന്‍.സി ഭൂരിപക്ഷം നേടുകയും മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത പ്രസിഡണ്ടായി അധികാരമേല്‍ക്കുകയും ചെയ്തു.
എന്നാല്‍ മണ്ടേലയുടേത് ഒരു ഭൂരിപക്ഷ വംശീയ ഗവണ്‍മെന്റായിരുന്നില്ല. വംശ സംങ്കരത്തിലൂടെ തങ്ങളുടെ സംസ്‌കാരം ഇല്ലാതാകുമെന്ന് ആശങ്കപ്പെട്ട വെള്ളക്കാര്‍ക്കിടയില്‍ നിന്ന് വര്‍ണവെറിയന്‍ ഭരണകൂടത്തിന്റെ അവസാനത്തെ പ്രസിഡണ്ടായിരുന്നു  എഫ്.ഡബ്ല്യു. ഡിക്ലര്‍ക്കിനെയും, കറുത്തവര്‍ക്കിടയിലെ വംശീയ സംഘര്‍ഷങ്ങളുടെ മുഖത്തുനിന്ന് സുലഗോത്രാടിത്തറയുള്ള ഇങ്കാത്തപാര്‍ട്ടി നേതാവായ ബൂത്തിലേസിയെയും വൈസ് പ്രസിഡണ്ടുമാരാക്കിയാണ് മണ്ടേലയുടെ നേതൃത്വത്തില്‍ ദേശീയ ഐക്യഗവണ്‍മെന്റ് രൂപീകരിച്ചത്. വെള്ളക്കാരുടെ ന്യൂനപക്ഷ വംശീയ ഭരണത്തിനെതിരായ ഭൂരിപക്ഷ വംശീയതയുടെ പ്രതിയാധിപത്യ (Counter hegemony)  ഭരണമായിരുന്നില്ല മണ്ടേലക്ക് ജനാധിപത്യം. ന്യൂനപക്ഷഭരണം അവസാനിപ്പിക്കുകയും തങ്ങളുടെ വംശാദിപത്യം നിലനിര്‍ത്തുന്നതിനായി വെള്ളക്കാര്‍ സമര്‍ത്ഥമായി ഉപയോഗിച്ച ഗോത്രസ്പര്‍ദ്ധ ഇല്ലാതാക്കുമെന്നത് മണ്ടേലയുടെ ജനാധിപത്യ ലക്ഷ്യമായിരുന്നു. മര്‍ദ്ദിതനെ മാത്രമല്ല, മര്‍ദ്ദകനെയും അവന്റെ ഹിംസാത്മകമായ വംശീയ ബോധത്തില്‍ നിന്ന് മോചിപ്പിക്കുവാനാണ് മണ്ടേല ശ്രമിച്ചത്. 'സ്വതന്ത്രനായിരിക്കുകയെന്നാല്‍ ചങ്ങലകള്‍ വലിച്ചെറിയുക മാത്രമല്ല, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുകയും പരിപോഷിപ്പിക്കുയും ചെയ്യുന്ന തരത്തില്‍ ജീവിക്കുക എന്നതു കൂടിയാണ്' എന്നതായിരുന്നു അതിനുള്ള വ്യാഖ്യാനം. ദേശീയ ബോധത്തിനോ വര്‍ഗബോധത്തിനോ പരിഹരിക്കാവുന്ന പ്രശ്‌നമായിട്ടല്ല മണ്ടേല ഇതിനെ കണ്ടത്. അതുകൊണ്ടാണ് എ.എന്‍.സി ക്കുള്ളില്‍ 'ആഫ്രിക ആഫ്രിക്കക്കാര്‍ക്ക്' എന്ന കറുത്ത ചിന്ത ഉയര്‍ന്നുവന്നപ്പോള്‍ മണ്ടേല ദക്ഷിണാഫ്രിക്ക എല്ലാ വംശക്കാര്‍ക്കും അവകാശപ്പെട്ടതാണെന്ന നിലപാടിനോടൊപ്പം നിന്നത്. കറുത്തവരുടെ വംശീയ വീക്ഷണവും കമ്യൂണിസ്റ്റുകളുടെ വര്‍ഗവീക്ഷണവും തമ്മിലുള്ള പ്രത്യയശാസ്ത്രഭിന്നത ഉയര്‍ന്നുവന്നപ്പോഴും വര്‍ഗ സമരത്തിലല്ല, വെള്ളക്കാരുടെ വംശാധിപത്യത്തിനെതിരായ കറുത്തവരുടെ പോരാട്ടത്തിലാണ് ഊന്നിയത്. വംശാധിപത്യം നിലനില്‍ക്കുന്നൊരു സമൂഹത്തില്‍ ജനാധിപത്യത്തെക്കുറിച്ചുള്ള വ്യത്യസ്തമായൊരു സമീപനം ആവിഷ്‌കരിക്കുവാനായിരുന്നു മണ്ടേല ശ്രമിച്ചത്. 'ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന' ഭരണകൂടത്തെപ്പറ്റിയുള്ള സങ്കല്പം രണ്ട് നൂറ്റാണ്ടായി നിലനിന്നിട്ടും കറുത്തവര്‍ഗ്ഗം അധികാരത്തില്‍ പങ്കാളിത്തമുണ്ടെന്ന ബോദ്ധ്യത്തിലേക്ക് ഉയരാന്‍ അമേരിക്കക്കായില്ല. ബഹുവംശീയ സമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഈ വൈരുദ്ധ്യത്തെയാണ് മണ്ടേല പരിഹരിക്കുവാന്‍ ശ്രമിച്ചത്.

അനുരജ്ഞനത്തിന്റെ വക്താവാണ് മണ്ടേല എന്ന് അദ്ദേഹത്തിന്റെ കടുത്ത എതിരാളികള്‍ പോലും വിലയിരുത്തുമ്പോള്‍ അതിനാധാരമാകുന്നത് ഭരണമാറ്റത്തിലൂടെ അധികാരത്തിലെത്തിയ മണ്ടേല എല്ലാം മറക്കുവാനും പൊറുക്കുവാനും കാണിച്ച ഉദാരമായ മാനവിക ഭാവങ്ങളാണ്. ഇത് വംശാധിപത്യത്തിന്റെയോ മതാധിപത്യത്തിന്റെയോ വര്‍ഗാധിപത്യത്തിന്റെയോ മുഖങ്ങളില്‍ മനുഷ്യന് കാണാന്‍ കഴിയാത്ത ഗുണങ്ങളാണ്. എന്തുകൊണ്ടിങ്ങനെ സംഭവിച്ചുവെന്നു ചോദിച്ചാല്‍ ചരിത്രത്തിലുടനീളം പല രൂപങ്ങളില്‍ മനുഷ്യസംസ്‌കൃതിയിലേക്ക് പടര്‍ന്നു കയറിയ ഗോത്രപ്പകയില്‍ നിന്ന് മണ്ടേല സ്വയം മോചിതനായിരുന്നുവെന്നാണ് ഇതിനുത്തരം. ഉറ്റവരായ സഖാക്കളുടെ കൊലയാളികളെപോലും മണ്ടേലക്ക് വെറുതെ വിടാനായി. തനിക്ക് വധശിക്ഷ നല്കണമെന്നു വാദിച്ച പ്രോസിക്യൂട്ടര്‍ പെഴ്‌സി യുട്ടാറിനെ വിരുന്നുവിളിച്ചും, റൂബെന്‍ ദ്വീപിലെ ആയുധ ധാരിയായ കാവല്‍ക്കാരന്‍ ക്രിസ്റ്റെ ബ്രാണ്ടിനെ പാര്‍ലമെന്റംഗങ്ങളോടൊപ്പം തന്റെയരികെ നിര്‍ത്തി ക്യാമറയില്‍ പകര്‍ത്തിയുമെല്ലാം തന്റെ വ്യത്യസ്തമായ വ്യക്തിത്വം അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു.

ലോകത്തെ പ്രകമ്പനം കൊള്ളിച്ച സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടെ മുഖത്തുപോലും വ്യക്തിയുടെയും സ്വേച്ഛാധിപത്യപ്രവണതകളും ആധിപത്യത്തിലെത്തുകയും ജനാധിപത്യ പ്രക്രിയ തടസ്സപ്പെടുകയും ചെയ്തപ്പോള്‍ നിയമ വ്യവസ്ഥയിലൂടെയും ബഹുകക്ഷി സമ്പ്രദായത്തിലൂടെയും നയിക്കപ്പെടുന്നൊരു ജനാധിപത്യ സമ്പ്രദായത്തെക്കുറിച്ചാണ്  മണ്ടേല ചിന്തിച്ചത്. ഭരണഘടനക്കായിരുന്നു പ്രാമുഖ്യം. ഭരണഘടനയുണ്ടാക്കിയ വ്യക്തികളേക്കാള്‍ പ്രാധാന്യം ഭരണഘടനക്ക് നല്കിയതുകൊണ്ടു അധികാരം മണ്ടേലയെ മത്തു പിടിപ്പിച്ചില്ല. തന്റെ സമകാലീനരായിരുന്ന നിരവധി ഭരണാധികാരികളില്‍ നിന്ന് ഇത് മണ്ടേലയെ വ്യത്യസ്തനാക്കി. അഞ്ചുവര്‍ഷത്തെ ഭരണത്തിനുശേഷം അദ്ദേഹം അധികാരമൊഴിഞ്ഞു. ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തുപോലും ഇന്നും കുടുംബവാഴ്ച ഒരു പ്രശ്‌നമായി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഗോത്രാധിപത്യത്തിലേക്കു നീളുന്ന ഇത്തരം പരാവര്‍ത്തനങ്ങില്‍ നിന്ന് മണ്ടേല സ്വയം മാറിനിന്നു.

ഇതിനിടയില്‍ മണ്ടേലയെത്തേടി ഭൂഖണ്ഡങ്ങള്‍ താണ്ടി ആദരവുകളെത്തി. 1990 ല്‍ ജയില്‍ മോചിതനായി ഇന്ത്യയിലെത്തിയ മണ്ടേലയെ രാജ്യത്തെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ ഭാരതരത്‌നം നല്‍കിയാണ് സ്വീകരിച്ചത്. പിന്നീട് ഇന്ത്യ മണ്ടേലയില്‍ ഗാന്ധിയെ കണ്ടെത്തി ഗാന്ധിപുരസ്‌കാരം നല്കി ആദരിച്ചു. 93 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മണ്ടേലക്കായിരുന്നു. അമേരിക്ക പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡവും റഷ്യ ഓര്‍ഡര്‍ ഓഫ് ലെനിനും നല്കി അദ്ദേഹത്തെ ആദരിച്ചു. രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ തന്നെ ആദരിക്കുവാനുള്ള മത്സരം കണ്ട ഒരു ജീവിതമായിരുന്നു മണ്ടേലയുടേത്. ഫിദല്‍ കാസ്‌ട്രോയില്‍ നിന്ന് ജോര്‍ജ്ജ് ബുഷിലേക്കും കേണല്‍ ഗദ്ദാഫിയിലേക്കും അയത്തുള്ള ഖൊമേനിയിലേക്കും ജോണ്‍പോള്‍ രണ്ടാമനിലേക്കുമെല്ലാം നീളുന്ന, ഭിന്നതകള്‍ക്കിടയിലൂടെ സംക്രമിക്കുന്നൊരു പാരസ്പര്യമായിരുന്നു മണ്ടേലക്ക് മനുഷ്യബന്ധം.സഹജീവിതം അസാദ്ധ്യമാക്കിയ ഗോത്രാതിര്‍ത്തികള്‍ ലംഘിച്ചുമുന്നോട്ടുപോയ മണ്ടേലക്ക് മനുഷ്യബന്ധങ്ങള്‍ക്കിടയിലെ വിരുദ്ധഭാവങ്ങളെയും ആവിഷ്‌കാരങ്ങളെയും അനായാസേന മറികടക്കാനായി. വെറും രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ തലത്തില്‍ ഇതിനെ നോക്കിക്കാണാനാവില്ല.

സങ്കീര്‍ണ്ണമായ തന്റെ സാമൂഹ്യരാഷ്ട്രീയ ജീവിതത്തിലും പ്രണയാദ്രമായൊരു മനസ്സുമായിട്ടാണ് മണ്ടേല ജീവിച്ചത്. 80-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ച മൊസാംബിക് പ്രസിഡണ്ട് സമോറ മാഷേലിന്റെ വിധവ ഗ്രാസമഷേലിനെ വിവാഹം ചെയ്തത്. ഇത് മൂന്നാമത്തെ വിവാഹമായിരുന്നു. എ.എന്‍.സി നേതാവായ സിസുലുവിന്റെ അടുത്തബന്ധുവായ ഈവ്‌ലിന്‍ മാസെ ആയിരുന്നു മണ്ടേലയുടെ ആദ്യഭാര്യ. 1944 ല്‍ വിവാഹിതരായ ഇവര്‍ക്ക് നാല് കുട്ടികളുണ്ടായി. മണ്ടേലയുടെ രാഷ്ട്രീയ ജീവിതവുമായി പൊരുത്തപ്പെട്ടുപോകുവാന്‍ ഈവ്‌ലിന്‍ മാസെക്ക് കഴിഞ്ഞില്ല. രാഷ്ട്രീയമോ കുടുംബജീവതമോയെന്ന പ്രശ്‌നം അവര്‍ ആവര്‍ത്തിച്ച് ഉന്നയിച്ചുകൊണ്ടിരുന്നപ്പോള്‍ മണ്ടേല ആദ്യത്തേതാണ് തിരഞ്ഞെടുത്തത്. പിന്നീട് 1958 ല്‍ ആണ് സഹപ്രവര്‍ത്തകയായ വിന്നിയെ വിവാഹം ചെയ്തത്. 96 ല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞു. അപ്പോഴാണ് ഗ്രാസ മാഷേ പ്രണയപൂര്‍വ്വം മണ്ടേലയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. മക്കളും പേരമക്കളും അവരുടെ മക്കളും ഗ്രാസമാഷേലും വിന്നിമണ്ടേലയുമെല്ലാം അന്ത്യനിദ്രയില്‍ മണ്ടേലക്ക് ചുറ്റുമുണ്ടായിരുന്നു. അറ്റുപോകാത്ത ഗോത്രവേരുകളിലെ സംഘര്‍ഷങ്ങളും ഒരുമയും.

അതിരുകളില്ലാത്ത സ്വാതന്ത്ര്യ വാഞ്ഛയുമായിട്ടാണ് മണ്ടേലയുടെ കടന്നുവരവ്. അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടാകുമ്പോള്‍ ഭരണകൂടത്തിന്റെ ആദിമരൂപത്തില്‍ നിന്ന് ആധുനിക രൂപത്തിലേക്കുള്ള ഒരെടുത്തുചാട്ടമുണ്ടായിരുന്നു. തെംബുരാജാധികാരത്തിന്റെയും ആഫ്രിക്കന്‍ ജനാധികാരത്തിന്റെയും സംയോഗമായിരുന്നു മണ്ടേല. മതങ്ങളുടേയും പ്രത്യശാസ്ത്രങ്ങളുടേയുമൊന്നും ജഢീകരിച്ച മാറാപ്പിന്‍ കെട്ടുകള്‍ മണ്ടേലയുടെ മുതുകില്‍ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ ബി.ബി.സി. യുമായി നടത്തിയൊരഭിമുഖത്തില്‍ 'നിങ്ങള്‍ ദൈവവിശ്വാസിയാണോ' യെന്ന ചോദ്യത്തിന് മണ്ടേല നല്കിയ മറുപടി 'വ്യക്തിപരമായ കാര്യമാണ് വിശ്വാസം എന്നാണ് വിശ്വാസത്തെ രാഷ്ട്രീയത്തില്‍ നിന്ന് മണ്ടേല അകറ്റി നിര്‍ത്തിയിരുന്നുവെന്നര്‍ത്ഥം. മര്‍ദ്ദിതരുടെ ആത്മാഭിമാനബോധത്തെയും ധാര്‍മ്മികബോധത്തെയുമാണ് മണ്ടേല ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചത്. ഈ ധാര്‍മ്മിക ബോധം മതാത്മകമായിരുന്നില്ല. എല്ലാ മതങ്ങള്‍ക്കും മുമ്പേ മനുഷ്യരില്‍ രൂപം കൊണ്ടിരുന്നതാണ്. ഇതായിരുന്നു മണ്ടേലയുടെ എല്ലാ നന്മകളുടേയും ഉറവിടം. വിദ്വേഷത്തേക്കാള്‍ സ്‌നേഹമാണ് മനുഷ്യ ഹൃദയത്തിന്റെ ഭാഷയെന്ന് മണ്ടേല വായിച്ചെടുത്തത് തന്റെ ഗോത്രപരിസരത്തു നിന്നാണ്. ഈ ഭാഷ സ്വായത്തമാക്കാനായില്ലായിരുന്നുവെങ്കില്‍ ശത്രുവിനോടെന്നപോലെ തമ്മില്‍ തമ്മിലും പോരാടിക്കൊണ്ടിരുന്ന ഒരു സമൂഹത്തെ ഏകീകരിക്കുവാന്‍ മണ്ടേലക്കാവില്ലായിരുന്നു; അടിച്ചമര്‍ത്തലുകളും കൂട്ടക്കൊലകളും പലായനങ്ങളും ഇല്ലാത്ത ഒരാഫ്രിക്ക സൃഷ്ടിക്കുവാനാവില്ലായിരുന്നു, തന്നെയും തന്റെ പൂര്‍വ്വീകരെയും ചങ്ങലക്കിട്ട റൂബെന്‍ ദ്വീപ് മനുഷ്യന്‍ നീതിക്കുവേണ്ടി നടത്തിയ പോരാട്ടത്തിന്റെ സ്മാരകമായി ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കാനാവില്ലായിരുന്നു.

മണ്ടേലക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നതിനായി ജോഹന്നാസ് ബര്‍ഗിലേക്ക് ഒഴുകിയെത്തിയവര്‍ക്കിടയില്‍ നിന്ന് പ്രസിഡണ്ട് ജേക്കബ് സുമക്കെതിരെ ഉയര്‍ന്നുകേട്ട കൂവി വിളിയും ശവസംസ്‌കാരത്തിന്റെ ഭാഗമായി കുനുവിലെ ഗോത്രാചാരങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുകേട്ട ബലിക്കളയുടെ രോധനവുമെല്ലാം മുന്നിലും പിന്നിലും മണ്ടേല അവശേഷിപ്പിച്ചുപോകുന്ന പ്രതിസന്ധികളും മാറാലകളുമാണ്. വ്യവസായവത്കരണവും ഭൂപരിഷ്‌ക്കരണവും വിദ്യാഭ്യാസപരിഷ്‌ക്കരണവും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും, എയ്ഡ്‌സ് നിര്‍മ്മാജ്ജനവുമടക്കം രാഷ്ട്രത്തെ പുനരാവിഷ്‌കരിക്കുന്ന നിരവധി പദ്ധതികളുമായിട്ടാണ് മണ്ടേല രാഷ്ട്രനിര്‍മ്മാണത്തിന് നേതൃത്വം നല്കിയതെങ്കിലും ഇവയെല്ലാം നിര്‍വ്വഹിക്കപ്പെട്ടത് വെള്ളക്കാര്‍ ഒസ്യത്തായി നല്‍കിയ സാമ്പത്തിക ഘടനക്കുള്ളിലും ആഗോള മൂലധനത്തെ ആശ്രയിച്ചുമാണ്. സാമൂഹ്യാസമത്വങ്ങള്‍ ദൂരീകരിക്കുന്നതില്‍ വിജയം നേടാനായെങ്കിലും സാമ്പത്തികാസമത്വങ്ങള്‍ ഇല്ലാതാക്കുവാന്‍ നടപടികളൊന്നുമുണ്ടായില്ല. രാജ്യത്തെ ജനങ്ങളില്‍ പകുതിയോളമാളുകള്‍ ദാരിദ്ര്യത്തിലാണ്. മൂന്നിലൊന്നോളം പേര്‍ തൊഴില്‍ ഇല്ലാത്തവര്‍. സ്വാതന്ത്ര്യത്തിന്റെ നേട്ടങ്ങള്‍ സമ്പന്നമായൊരു ന്യൂനപക്ഷത്തിന്റെ ആഘോഷമായി മാറി. പ്രസിഡണ്ട് ജേക്കബ് സുമയെപ്പോലുള്ള ഭരണാധികാരികള്‍  ഭാര്യമാരും  മക്കളും അവരുടെ മക്കളുമായി ഖജനാവ് ചോര്‍ത്തി ആഡംബര ജീവിതം നയിക്കുന്നു. ബഹുരാഷ്ട്രകുത്തകളുമായി ചേര്‍ന്നു ദേശീയ സമ്പത്ത് കൊള്ളയടിക്കുന്നു. ഈക്കൂട്ടത്തില്‍ മണ്ടേലയുടെ കുടുംബാംഗങ്ങളും ഉണ്ടെന്നത് വിരോധാഭാസമാണ്. ഇതില്‍ പ്രതിഷേധമുള്ളവരാണ് മാഡിബയെ ആദരിക്കാനെത്തിയ ലോകനേതാക്കളുടെ വാക്കുകള്‍ക്കു മുന്നില്‍ നിര്‍ത്താതെ കരഘോഷം മുഴക്കുകയും, തങ്ങളുടെ രാഷ്ട്രത്തലവനെ കൂവിയിരുത്താനും നോക്കിയത്. അവിടെ വീണ്ടും മണ്ടേല പോരാട്ട വീര്യമായി മാറുകയാണ്.

കുനുവിലെ കുന്നുകള്‍ക്കിടയിലെ പച്ചപ്പിലും ശാന്തതയിലും മുളപൊട്ടിയ മണ്ടേലയുടെ ഭാവന ഗോത്രജീവിതത്തിന്റെ അതിരുകള്‍ ഭേദിച്ച് ആഫ്രിക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്കും കറുത്തവരുടെ മോചനത്തിലേക്കും അവരുടെ കര്‍തൃത്വനിര്‍മ്മാണത്തിലേക്കും നീങ്ങുമ്പോള്‍ അതിന്റെ മാസ്മരികതയിലേക്ക് ലോകത്തെമ്പാടുമുള്ള കീഴാള ജനസമൂഹങ്ങള്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു. അതില്‍ ഇന്ത്യയിലെ/കേരളത്തിലെ ദലിതരുമുണ്ടായിരുന്നു. കറുപ്പ് സുന്ദരമാണെന്ന് അവരറിഞ്ഞത് ആഫ്രിക്കയിലെയും അമേരിക്കയിലെയും കറുത്തവരുടെ പോരാട്ടമുഖത്തു നിന്നാണ്. വംശാധിപത്യത്തിനെതിരായ പോരാട്ടത്തില്‍ കറുത്തവരുടെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ മണ്ടേല ശ്രമിച്ചതുപോലെ ജാത്യാധിപത്യത്തിനെതിരായ പോരാട്ടത്തില്‍ ദലിതരുടെ ആത്മാഭിമാനം വീണ്ടെടുക്കാനാണ് അംബേദ്കര്‍ ശ്രമിച്ചത്. ജാതിവിവേചനങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ 1989 ല്‍ 'മനുസ്മൃതി ചുട്ടെരിക്കുക' എന്ന സന്ദേശമുയര്‍ത്തി അധഃസ്ഥിത നവോത്ഥാനമുന്നമി കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയൊരു ജാഥയിലേക്ക് തടവറയിലായിരുന്ന മണ്ടേല എത്തിയത് ഗാനവും സംഗീതവുമായാണ്. അതായിരുന്നു ആ ജാഥയുടെ ആവേശങ്ങളിലൊന്ന്. കറുത്തവര്‍ക്കും ദലിതര്‍ക്കും മാത്രമല്ല സ്വന്തം കര്‍തൃത്വമില്ലാത്ത ഏതു മനുഷ്യസമൂഹത്തിനും മണ്ടേലയില്‍ നിന്ന് ചിലത് പഠിക്കാനുണ്ട്. ഒപ്പം അവരുടെ മര്‍ദ്ദകര്‍ക്കും.

അസാദ്ധ്യമായതിനെ സാദ്ധ്യമാക്കുകയായിരുന്നു മണ്ടേല. പൂര്‍വ്വികരുടെ പതനങ്ങള്‍ക്കിടയിലെ ഒരുയര്‍ത്തെഴുന്നേല്‍പ്പ്. എത്ര തവണ നിലംപതിച്ചുവെന്നതിലല്ല, എത്ര തവണ ഉയര്‍ത്തെഴുന്നേല്‍ക്കാനായി എന്നതിലാണ് മണ്ടേല മനുഷ്യന്റെ മഹത്വം ദര്‍ശിച്ചത്. അതുതന്നെയാണ് മണ്ടേലയുടെ ജീവിതം പീഡിതര്‍ക്ക് നല്‍കുന്ന സന്ദേശവും.


കടപ്പാട്: വിദ്യാര്‍ത്ഥി മാസിക, 2014 ജനുവരി ലക്കം

ഈ ലേഖനത്തിന്റെ പി.ഡി.എഫ് ഫയല്‍ കിട്ടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

>>മണ്ടേല സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകം


No comments:

Post a Comment