അംബേദ്ക്കറെ 'മാര്‍ക്‌സിസ്റ്റാ'ക്കാന്‍ ശ്രമിക്കുന്നതിനു പകരം എന്തുകൊണ്ടാണ് ജാതി പ്രശ്‌നത്തെ അഭിസംബോധനചെയ്യാന്‍ തെല്‍തുംഡെ കമ്മ്യൂണിസ്റ്റുകളോട് ആവശ്യപ്പെടുന്നില്ല എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടുപോകുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ദളിത്, ആദിവാസി, മുസ്ലീം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സമകാലീനമുന്നേറ്റങ്ങള്‍ മാര്‍ക്‌സിസ്റ്റുകളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് ഇതിനു കാരണമെന്ന് ഞാന്‍ കരുതുന്നു. ഈ ഗണങ്ങളുമായി ഐക്യപ്പെടാന്‍ മാര്‍ക്‌സിസ്റ്റുകള്‍ സത്യസന്ധമായി ആഗ്രഹിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിസബോധന ചെയ്യാനുള്ള അവരുടെ ഊഴമാണ് ഇത്. അവരാണ് മാറേണ്ടതും. അജിത് കുമാര്‍ എ.എസ് വിമര്‍ശിക്കുന്നു...
സംവാദം | അജിത്ത് കുമാര്‍ എ.എസ്
മൊഴിമാറ്റം: ഷഫീക്ക് എച്ച്.
അജിത് കുമാര്‍ എ.എസ്: പ്രമുഖ ദളിത് രാഷ്ട്രീയ/സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 3 D Stereo Caste എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്.2012 ആഗസ്റ്റ് 15ന് റൗണ്ട് ടേബിള്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചതാണ് 'Don't Give Me Red!' എന്ന ഈ കുറിപ്പ്. തെല്‍തുംടെയുടെ വാദമുഖങ്ങളെ വിമര്‍ശിക്കുന്നു ലേഖകന്‍.
നേരിട്ട് കാര്യത്തിലേയ്ക്ക് കടക്കട്ടെ. 2012 ആഗസ്റ്റില്‍ 'It's Not Red Vs Blue' എന്ന തലക്കെട്ടോടുകൂടി ഔട്‌ലുക്ക് പ്രസിദ്ധീകരിച്ച ആനന്ദ് തെല്‍തുംടെയുടെ ലേഖനത്തോടുള്ള ഒരു പ്രതികരണമാണ് ഈ കുറിപ്പ്. പ്രസ്തുതലേഖനത്തോടുള്ള ഒരു സമഗ്രമായ വിമര്‍ശനമൊന്നുമല്ല ഇതെന്ന് എനിക്കുറപ്പുണ്ട്. എന്നിരുന്നാലും ആനന്ദിന്റെ ലേഖനം വായിച്ചപ്പോള്‍ എന്റെ മനസില്‍ ഉദിച്ച ഏതാനും ചോദ്യങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നുവെന്ന് മാത്രം.
ക്രിയാത്മകമായൊരു ഇടപെടലിലേയ്ക്ക് ദളിതുകളെയും ഇടതുപക്ഷത്തെയും ക്ഷണിക്കുകയാണ് പ്രസ്തുത ലേഖനത്തിലൂടെ ആനന്ദ്. അതിന്റെ തലക്കെട്ടു സൂചിപ്പിക്കുന്നതുതന്നെ 'ഇത് ചുവപ്പും നീലയും' തമ്മിലുള്ള സമരമല്ല (It is Not Red Vs Blue) എന്നാണ്. തലക്കെട്ടിനെ കുറിച്ചുള്ള വിശദീകരണം നീങ്ങുന്നത് ഇങ്ങനെയാണ്; 'അംബേദ്ക്കര്‍ ജാതിയെക്കാളും വര്‍ഗത്തെ കുറിച്ചാണ് പറഞ്ഞത്. എന്നാല്‍ ആ വഴിക്ക് കാണാന്‍ ഇടതുകള്‍ ശ്രമിക്കുന്നില്ല.' ഇവിടം മുതല്‍ തന്നെയാണ് പ്രശ്‌നം തുടങ്ങുന്നത് അഥവാ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എന്നെ ആദ്യം ബുദ്ധിമുട്ടിച്ച സംഗതി ഇതാണ്. ഡോ. അംബേദ്ക്കറുടെ രാഷ്ട്രീയത്തെ വര്‍ഗത്തിലേയ്ക്ക് ചുരുക്കുന്നതിലൂടെ മാത്രമേ ദളിതുകളും ഇടതുകളും ഒത്തൊരുമിക്കുകയുള്ളു എന്ന് പറയാനല്ലേ ആനന്ദ് ശ്രമിക്കുന്നത്? അതായത് 'മുഖ്യ ഗണ'മായ വര്‍ഗത്തിലേയ്ക്ക് ജാതിയെ വിളക്കിച്ചേര്‍ത്താല്‍ മാത്രമേ അത്തരത്തിലൊരു സഖ്യം സാധ്യമാകു എന്നല്ലേ? അങ്ങനെയാണ് അതിന്റെ അര്‍ത്ഥമെങ്കില്‍, എനിക്ക് തോന്നുന്നു, ദളിതര്‍ ജാതിപ്രശ്‌നത്തെ കയ്യൊഴിയുകയും അതിനെ വര്‍ഗത്തിലേയ്ക്ക് ലയിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒരാഹ്വാനമാണ് ഈ ലേഖനം എന്നാണ്. ലേഖനത്തിന്റെ ആദ്യാന്തം എനിക്ക് അനുഭവപ്പെട്ടത് അംബേദ്ക്കര്‍ ജാതിയേക്കാള്‍ വര്‍ഗത്തെകുറിച്ചാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ട് ദളിതുകള്‍ മാര്‍ക്‌സിത്തിലേയ്ക്ക് നീങ്ങണമെന്നും അതുപോലെ ഇടതുപക്ഷം അംബേദ്ക്കറെ ഏറ്റെടുക്കണമെന്നുമാണ്.
അദ്ദേഹത്തിന്റെ എല്ലാ വാദങ്ങളിലേയ്ക്കും കടന്നുപോവുന്ന ആഴത്തിലുള്ള ഒരു വിമര്‍ശനത്തിന് ഞാന്‍ മുതിരുന്നില്ല. അദ്ദേഹത്തിന്റെ ലേഖനത്തിന്റെ അടിസ്ഥാന സമീപനം തന്നെ പ്രശ്‌നമാണ്. ദളിത് പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഭിന്നചരിത്രങ്ങളില്‍ അദ്ദേഹം ആകുലപ്പെടുന്നു. അദ്ദേഹം തുടരുന്നു; 'രണ്ടും ഏകദേശം ഒരേ കാലത്താണ് ജന്മം കൊള്ളുന്നത്; ഒരേ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കുന്നു; ഒരുപോലെ വളരുകയോ പിളരുകയോ ചെയ്യുന്നു. അവ രണ്ടിനും ഇന്നത്തെ അവസ്ഥയില്‍ പ്രതീക്ഷയില്ല.'
ദളിതര്‍ ജാതിപ്രശ്‌നത്തെ കയ്യൊഴിയുകയും അതിനെ വര്‍ഗത്തിലേയ്ക്ക് ലയിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒരാഹ്വാനമാണ് തെല്‍തുംടെയുടെ ലേഖനം. ലേഖനത്തിന്റെ ആദ്യാന്തം എനിക്ക് അനുഭവപ്പെട്ടത് അംബേദ്ക്കര്‍ ജാതിയേക്കാള്‍ വര്‍ഗത്തെകുറിച്ചാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ട് ദളിതുകള്‍ മാര്‍ക്‌സിത്തിലേയ്ക്ക് നീങ്ങണമെന്നും അതുപോലെ ഇടതുപക്ഷം അംബേദ്ക്കറെ ഏറ്റെടുക്കണമെന്നുമാണ്.
ഇവിടെ 'അവ രണ്ടും ഒരേ പ്രശ്‌നങ്ങളെയാണ് അഭിസംബോധന ചെയ്യുന്നതെ'ന്ന് വാദിക്കുന്നതില്‍ എനിക്ക് സംശയമുണ്ട്. അംബേദ്ക്കര്‍ വര്‍ഗത്തെ കുറിച്ചാണ് കൂടുതല്‍ സംസാരിച്ചതെന്ന വാദത്തിന്റെ തുടര്‍ച്ചയായി ഈ വാദമുഖത്തെ കാണുകയാണെങ്കില്‍, അതേ പ്രശ്‌നങ്ങള്‍ തന്നെയാണ് കമ്മ്യൂണിസ്റ്റുകളും ഉന്നയിക്കുന്നത്,അതുകൊണ്ട് ദളിത് പ്രസഥാനം അനാവശ്യമാണ് എന്നല്ലേ അതിനര്‍ത്ഥം? ഈ പ്രസ്ഥാനങ്ങളുടെ 'ഭിന്നത'യുടെ ചരിത്രം അത്രമാത്രം ലളിതമായിരുന്നുവോ? അങ്ങനെയല്ല എന്നുതന്നെയാണ് ഉത്തരം. ഈ ഭിന്നത കേവലം പ്രത്യയശാസ്ത്രപരമായതു മാത്രമല്ല, മറിച്ച് അധികാരബന്ധങ്ങളുടെതുകൂടിയാണ്. കേരളവും ബംഗാളും തന്നെ ഇതിന് നല്ല ഉദാഹരണങ്ങളാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ദളിത് പ്രസ്ഥാനവും ഒരേ പ്രശ്‌നങ്ങളല്ല സംസാരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്നുവെങ്കിലും മറ്റ് ഭരണവര്‍ഗ്ഗങ്ങളില്‍ നിന്നും ഒട്ടും ഭിന്നരായിരുന്നില്ല അവര്‍. ദളിതുകളെയും ആദിവാസികളെയും നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഒരു ആധിപത്യഘടനതന്നെയാണ് (dominant structure) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉപകരണവും. അതുകൊണ്ടുതന്നെ ദളിതുകള്‍ക്ക് രാഷ്ട്രീയപരമായി നേരിടേണ്ടതായ ഒരു ആധിപത്യഘടനതന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും. ചെങ്ങറ ഭൂസമരം കേരളത്തിലെ പ്രമുഖ ഇടതുപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ വ്യക്തമായും തുറന്നു കാണിച്ചതാണ്. ജാത്യാധിപത്യപ്രശ്‌നത്തിലേയ്ക്ക് കേന്ദ്രീകരിക്കും വിധം സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംവാദങ്ങളില്‍ ഒരു അടിസ്ഥാന വഴിതിരിയല്‍ ഉണ്ടാകണമെന്ന് ദലിത് പ്രസ്ഥാനം ആഗ്രഹിക്കുന്നു. ഹിന്ദുത്വ ശക്തികളും മുഖ്യധാര ഇടതു രാഷ്ട്രീയവും വെല്ലുവിളിക്കപ്പെടേണ്ടതുണ്ട്. തങ്ങളുടെ ജാതീയമായ സവിശേഷാധികാരം (caste privileges) ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത ഇടത് ലിബറല്‍ മതേതരവാദികളാണ് അധീശ 'മലയാളി'കള്‍.
അംബേദ്ക്കര്‍ എപ്രകാരമാണ് തെല്‍തുംടെയുടെ ലേഖനത്തില്‍ ചിത്രീകരിക്കപ്പെടുന്നത് എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അംബേദ്ക്കര്‍ വര്‍ഗത്തെ കുറിച്ചായിരുന്നു കൂടുതല്‍ സംസാരിച്ചത് എന്ന് തെളിയിക്കാനായി 'മര്‍ദ്ദിത വര്‍ഗം' (depressed class) എന്ന പദത്തെ ഉപയോഗിക്കുന്ന തെല്‍തുംടെയുടെ രീതിയോടുള്ള എന്റെ വിയോജിപ്പും രേഖപ്പെടുത്തട്ടെ. നിരുത്തരവാദപരമായ ഒരു രീതിയാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ അറിവില്‍പ്പെട്ടിടത്തോളം മര്‍ദ്ദിത വര്‍ഗങ്ങള്‍ എന്നത് അംബേദ്ക്കര്‍ ഉപയോഗിച്ച പദപ്രയോഗമല്ല; മറിച്ച് 1935ല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് കടന്നു വരുന്നതുവരെ 'പട്ടിക ജാതി' എന്നതിനു പകരം ഉപയോഗിച്ചുവന്ന ഭരണനിര്‍വ്വഹണപരമായ ഒരു സംവര്‍ഗമാണ്.
ദളിതുകളെയും ആദിവാസികളെയും നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഒരു ആധിപത്യഘടനതന്നെയാണ് (dominant structure) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉപകരണവും. അതുകൊണ്ടുതന്നെ ദളിതുകള്‍ക്ക് രാഷ്ട്രീയപരമായി നേരിടേണ്ടതായ ഒരു ആധിപത്യഘടനതന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും. ചെങ്ങറ ഭൂസമരം കേരളത്തിലെ പ്രമുഖ ഇടതുപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ വ്യക്തമായും തുറന്നു കാണിച്ചതാണ്.
അമേരിക്കന്‍ ഫേബിയന്‍ പ്രസ്ഥാനത്തിന്റെ വക്താവായ 'ജോണ്‍ ഡേവി' സ്വാധീനിച്ചില്ലായിരുന്നെങ്കില്‍ അംബേദ്ക്കര്‍ ഒരുപക്ഷെ മാര്‍ക്‌സിസ്റ്റായിത്തീരുമായിരുന്നുവെന്നും തെല്‍തുംടെ അഭിപ്രായപ്പെടുന്നു. അംബേദ്ക്കറുടെ സംഭാവനകളെ അപമാനിക്കലാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്. കരണം മാര്‍ക്‌സിസം ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒരു ചോയിസ് ആണെന്നാണ് ആ വാദത്തിലൂടെ സമര്‍ദ്ധിക്കാന്‍ ശ്രമിക്കുന്നത്.
അംബേദ്ക്കറെ 'മാര്‍ക്‌സിസ്റ്റാ'ക്കാന്‍ ശ്രമിക്കുന്നതിനു പകരം എന്തുകൊണ്ടാണ് ജാതി പ്രശ്‌നത്തെ അഭിസംബോധനചെയ്യാന്‍ തെല്‍തുംഡെ കമ്മ്യൂണിസ്റ്റുകളോട് ആവശ്യപ്പെടുന്നില്ല എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടുപോകുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ദളിത്, ആദിവാസി, മുസ്ലീം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സമകാലീനമുന്നേറ്റങ്ങള്‍ മാര്‍ക്‌സിസ്റ്റുകളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് ഇതിനു കാരണമെന്ന് ഞാന്‍ കരുതുന്നു. ഈ ഗണങ്ങളുമായി ഐക്യപ്പെടാന്‍ മാര്‍ക്‌സിസ്റ്റുകള്‍ സത്യസന്ധമായി ആഗ്രഹിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിസബോധന ചെയ്യാനുള്ള അവരുടെ ഊഴമാണ് ഇത്. അവരാണ് മാറേണ്ടതും.
ആനന്ദ് തെല്‍തുംടെയുടെ ലേഖനം :






