Monday, June 9, 2014

അംബേദ്കറെ ഇന്ത്യന്‍ മാധ്യമങ്ങള്‍ നിശബ്ദതയില്‍ മുക്കിയതെന്തിന്?


പത്രങ്ങള്‍ അംബേദ്കറുടെ ഭാഗത്ത് നിന്നിരുന്നേയില്ല. അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ വസ്തുനിഷ്ഠമായോ ആത്മാര്‍ത്ഥമായോ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. വട്ടമേശ സമ്മേളനങ്ങളില്‍ തന്റെ ആള്‍ക്കാരുടെ രാഷ്ട്രീയാവകാശങ്ങള്‍ക്കായി അദ്ദേഹം വാദിക്കുമ്പോഴും അദ്ദേഹത്തെ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് ചതിയനായിട്ടായിരുന്നു. ഇതിനെ അടിച്ചമര്‍ത്തപ്പെടുന്നവന്റെ പ്രശ്‌നങ്ങളുമായി അവര്‍ ഒരിക്കലും കൂട്ടിയോചിപ്പിച്ച് കണ്ടില്ല. അടിച്ചമര്‍ത്തപ്പെടുന്നവന്റെ വീക്ഷണത്തോടെ ഇവയെ വിശകലനം ചെയ്യാന്‍ അവര്‍ തയ്യാറായതുമില്ല. വ്യക്തമായും ഇവ വര്‍ണ ഹിന്ദു സമീപനത്തെയാണ് പ്രതിഫലിപ്പിച്ചിരുന്നത്. മാധ്യമങ്ങള്‍ എങ്ങനെയാണ് നമ്മുടെ രാഷ്ട്രശില്‍പിയെ അന്നും ഇന്നും അവഹേളിക്കുന്നതെന്ന് വിശദീകരിച്ചുകൊണ്ട് രത്‌ന മാല എഴുതുന്നു..




എസ്സേയ്‌സ്‌/രത്‌ന മാല
മൊഴിമാറ്റം/ജിന്‍സി ബാലകൃഷ്ണന്‍, ഷഫീക്ക് എച്ച്.

ഇന്ത്യന്‍ മാധ്യമങ്ങളുടെ ചരിത്രം ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. ഒരു പരിധിവരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന് ലഭിച്ച ജനകീയതയ്ക്കും പദവിയ്ക്കും അവര്‍ കടപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ പത്രത്തിനോടാണ് (1993, മസുംദര്‍). സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം കോണ്‍ഗ്രസുകാരുടെ ചരിത്രമാവുകയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയിലെ മാധ്യമളുടെ ചരിത്രം കോണ്‍ഗ്രസുകാര്‍ നടത്തിയ പത്രങ്ങളുടെ ചരിത്രമാണ്. അടിച്ചമര്‍ത്തപ്പെട്ട മതവിഭാഗങ്ങളുടെ ചരിത്രം ഇന്ത്യയില്‍ അവഗണിക്കപ്പെടുകയും ഉന്നതകുലജാതരുടേത് ആഘോഷിക്കപ്പെടുകയും ചെയ്തു.

മഹാത്മാഗാന്ധിയെ മികച്ച പത്രപ്രവര്‍ത്തകനായി ആഘോഷിക്കുന്നവര്‍ അംബേദ്കറിന്റെ പത്രപ്രവര്‍ത്തനത്തെക്കുറിച്ചോ അദ്ദേഹം പുറത്തിറക്കിയ പത്രങ്ങളെക്കുറിച്ചോ പറയാന്‍ മടിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെയും മാധ്യമങ്ങളുടെ ചരിത്രത്തെയും കുറിച്ചുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ പരിശോധിക്കാം. അങ്ങനെ നോക്കുമ്പോള്‍ മാധ്യമ രംഗത്ത് അംബേദ്കര്‍ നല്‍കിയ സംഭാവനകള്‍ നമുക്ക് കാണാനാവും.
അംബേദ്കര്‍ ആരംഭിച്ച പത്രങ്ങള്‍ കണ്ടെത്തുക, മാധ്യമങ്ങള്‍ അംബേദ്കറെ കൈകാര്യം ചെയ്ത രീതി പഠിക്കുക, മാധ്യമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മനസിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പഠനത്തിനുള്ളത്.

അംബേദ്കറുടെ മാധ്യമപ്രവര്‍ത്തനം

മികച്ച പത്രപ്രവര്‍ത്തകനായിരുന്നു ഡോ. അംബേദ്കര്‍. സ്വന്തം പത്രങ്ങളിലൂടെ അദ്ദേഹം സാമൂഹ്യ വിപ്ലവത്തിനുള്ള പ്ലാറ്റ്‌ഫോം സൃഷ്ടിച്ചു. താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് വേണ്ടി ഗാന്ധിജി ഹരിജന്‍ തുടങ്ങിയത് 1933ലാണ്. പൂന ഉടമ്പടിക്ക് ശേഷമാണ് അദ്ദേഹം അത് ആരംഭിച്ചത്. തൊട്ടുകൂടാത്തവന് വേണ്ടി ഗാന്ധിജി പത്രം തുടങ്ങിയതിനെ പുകഴ്ത്തിയ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇവര്‍ക്ക് വേണ്ടി നാല് പത്രങ്ങള്‍ നടത്തിയ അംബേദ്കറുടെ ഉദ്യമങ്ങളെ വിസ്മരിച്ചു. കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരെയും അംബേദ്കറുടെ സമരങ്ങളെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും വിസ്മരിച്ചപ്പോള്‍ സ്വന്തം വക്താവായി അദ്ദേഹത്തിനൊരു മാധ്യമത്തിന്റെ ആവശ്യം വന്നു. അടിച്ചമര്‍ത്തപ്പെട്ട ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ മാധ്യമങ്ങള്‍ക്കാകുമെന്ന് അംബേദ്കര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. അംബേദ്കറിന്റെ മറാത്തി പത്രങ്ങള്‍ ഒരു പുതിയ രാഷ്ട്രീയവും ധാര്‍മികതയും പരിചയപ്പെടുത്തി. മൂക നായക (വീക്ക്‌ലി), ബഹിഷ്‌കൃത് ഭാരത് (മാസത്തില്‍ രണ്ട്), ജനത ( വീക്ക്‌ലി മാഗസിന്‍) എന്നീ പേരുകളില്‍ ഒരു കൂട്ടം പത്രങ്ങള്‍ അംബേദ്കര്‍ പുറത്തിറക്കി.

അമേരിക്കന്‍ കറുത്തവര്‍ഗക്കാരുടെയും ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും മാധ്യമ ചരിത്രങ്ങള്‍ തമ്മില്‍ നല്ല സാമ്യമുണ്ട്.


സ്വാതന്ത്ര്യസമരത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ അന്നത്തെ മാധ്യമങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ഇതേ കാലഘട്ടത്തില്‍ ‘ജനത’ എന്ന പത്രത്തിലൂടെ ദലിതിനെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് പ്രചരിപ്പിക്കാന്‍ അംബേദ്കര്‍ ശ്രമിച്ചു. മുഖ്യധാരാ ‘രാഷ്ട്ര’ത്തില്‍ നിന്നുള്ള ദലിതരുടെ വ്യത്യാസമാണ് അദ്ദേഹം കാണിച്ചത്. ദലിതര്‍ക്ക് വ്യതിരിക്തമായ ഒരു സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടയാളാണ് അംബേദ്കര്‍ (നാരായണന്‍, 2005). ഐക്യരാഷ്ട്ര രൂപീകരണത്തിനായി ദലിതര്‍ ഇഴുകി ചേരണമെന്നതായിരുന്നു ഗാന്ധിയന്‍ അജണ്ട. ജനതയുടെ എഡിറ്റര്‍ ഭാസ്‌കറാവൂ കഡ്രേക്കറായിരുന്നു.
1920 ജനുവരി 31നാണ് അംബേദ്കര്‍ മൂവ് നായക് എന്ന പത്രം ആരംഭിച്ചത്. കൊല്‍ഹാപൂര്‍ മഹാരാജാവിന്റെ സഹായത്തോടെയായിരുന്നു ഇത്. അംബേദ്കര്‍ ഔദ്യോഗികമായി അതിന്റെ എഡിറ്റര്‍ ആയിരുന്നില്ലെങ്കിലും അദ്ദേഹമായിരുന്നു അതിന്റെ എല്ലാം. മൂവ് നായികിന്റെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പണം നല്‍കാമെന്ന് പറഞ്ഞിട്ട് പോലും കേസരി പത്രം വിസമ്മതിച്ചു. ബാല ഗംഗാതര തിലക് ജീവിച്ചിരിക്കുന്ന കാലത്തായിരുന്നു ഇത് (കീര്‍, 1954). അടിച്ചമര്‍ത്തപ്പെട്ടവരെക്കുറിച്ച് എഴുതുന്നത് തൊട്ടുകൂടായ്മയായി കണ്ടവര്‍ അവരുടെ പത്രത്തെക്കുറിച്ച് പരസ്യം നല്‍കുന്നത് പോലും തൊട്ടുകൂടായ്മയായി കണ്ടു.

അമേരിക്കന്‍ കറുത്തവര്‍ഗക്കാരുടെയും ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും മാധ്യമ ചരിത്രങ്ങള്‍ തമ്മില്‍ നല്ല സാമ്യമുണ്ട്. 1840ല്‍ ല്‍ കറുത്തവര്‍ഗക്കാര്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെ എതിര്‍ത്ത് ദ സണ്‍ പത്രം എഴുതിയ എഡിറ്റോറിയലിനെതിരെ വില്ലിസ് എ. ഹോഡ്ജസ് എന്ന കറുത്തവര്‍ഗക്കാരന്‍ രംഗത്തുവന്നു. എഡിറ്റോറിയലിന് മറുപടി എന്ന നിലയിലാണ് വില്ലിസ് ഇത് എഴുതിയത്. ഇത് നല്‍കാനായി 15 ഡോളറാണ് ആ പത്രം അയാളില്‍ നിന്ന് ഈടാക്കിയത്. മാത്രമല്ല, വില്ലിസ് നല്‍കിയ കുറിപ്പിനെ പരിഷ്‌കരിച്ച പരസ്യം എന്ന രൂപത്തിലായിരുന്നു ഇത് നല്‍കിയത്. ഇതിനെതിരെ വില്ലിസ് പ്രതിഷേധിച്ചു. അപ്പോള്‍ അദ്ദേഹത്തിന് സണ്‍ നല്‍കിയ മറുപടി ഇതായിരുന്നു, ‘ സൂര്യന്‍ ഉദിക്കുന്നത്  വെള്ളക്കാര്‍ക്ക് വേണ്ടിയാണ്, കറുത്തവന് വേണ്ടിയല്ല’. ഇതില്‍ പ്രതിഷേധിച്ച് വില്ലിസ് 1847ല്‍ റാംസ് ഹോണ്‍ എന്ന പത്രം തുടങ്ങി (വില്‍സന്‍ ആന്റ് ഗുത്തീറെസ്, 1985).
സൂര്യന്‍ ഉദിക്കുന്നത്  വെള്ളക്കാര്‍ക്ക് വേണ്ടിയാണ്, കറുത്തവന് വേണ്ടിയല്ല
അംബേദ്കര്‍ കുറച്ചുകാലം അമേരിക്കയില്‍ ജീവിക്കുകയും അവിടെ പഠിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മാധ്യമ മേഖലയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. ഹിന്ദു ജാതി സ്പര്‍ദ്ധ പ്രതിഫലിക്കുന്നതാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്നറിയാമായുരുന്ന അംബേദ്കര്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പുതിയൊരു പത്രം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
ആ പത്രങ്ങള്‍ക്ക് അംബേദ്കര്‍ നല്‍കിയ പേരുകള്‍ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ വെളിവാക്കുന്നതായിരുന്നു. മൂക നായക്, (ശബ്ദമില്ലാത്തവരുടെ നേതാവ്) ജനത (ജനങ്ങള്‍) , ബഹിഷ്‌കൃത് ഭാരത് (ബഹിഷ്‌കൃത ഭാരതം) എന്നിങ്ങനെയുള്ള പേരുകളെല്ലാം അടിച്ചമര്‍ത്തപ്പെട്ടവരുമായി നേരിട്ട് ബന്ധമുള്ള വാക്കുകളായിരുന്നു.

1927 മാര്‍ച്ചില്‍ മിഹാദിലെ ചൗധര്‍ ടാങ്കിലേക്ക് അംബേദ്കറുടെ നേതൃത്വത്തില്‍ ദലിതര്‍ മാര്‍ച്ച് നടത്തി. ടാങ്കില്‍ നിന്ന് വെള്ളം കുടിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ യാത്ര. ഇതില്‍ പ്രതിഷേധിച്ച് ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുക്കള്‍ നിരായുധരായ പാവപ്പെട്ടവരെ ആക്രമിച്ചു. ഇന്ത്യ മുഴുവനും ഇത് വന്‍ വാര്‍ത്തയായി. മഹാരാഷ്ട്രയില്‍ പത്രങ്ങള്‍ രണ്ട് ചേരികളായി തിരിഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ ധീരമായ നടപടിയായി ഒരു വിഭാഗം അതിനെ കണ്ടു. ചിലര്‍ തങ്ങളുടെ അവകാശങ്ങള്‍ ഉറപ്പിച്ച തൊട്ടുകൂടാത്ത ഹിന്ദുക്കളുടെ പ്രവൃത്തിയെ പ്രശംസിച്ചു. ഗ്രാമത്തില്‍ നടന്നത് നടക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് പറഞ്ഞ് ചിലര്‍ മുതലക്കണ്ണീരൊഴുക്കി.
ആ സമയത്താണ് തങ്ങളുടെ ആശയങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരു മുഖപത്രം വേണമെന്ന ചിന്ത മുമ്പെത്തെക്കാള്‍ ശക്തമായി അംബേദ്കറുടെ മനസിലുണ്ടായത്. 1927 ഏപ്രില്‍ മൂന്നിന് മുംബൈയില്‍ ബഹിഷ്‌കൃത് ഭാരത് എന്ന മറാത്തി ദൈ്വവാരിക അദ്ദേഹം ആരംഭിച്ചു. ഈ പത്രത്തിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്, അദ്ദേഹത്തിന് ഒരു അഭിഭാഷകനായി ചോലി ചെയ്യേണ്ടി വന്നിരുന്നു. കാരണം ജനക്ഷേമത്തിനായി ഒരു പത്രം നടത്തുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അയാളുടെ ജീവിതവൃത്തിക്കായി സ്വതന്ത്രമായ ഒരു ജോലികൂടി എല്ലായ്‌പ്പോഴും ഉണ്ടാകണമെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു.
 
പത്രങ്ങള്‍ ഓരോ പ്രശ്‌നവും അവതരിപ്പിക്കുന്ന രീതിയും അവയ്ക്ക് കൊടുക്കുന്ന സ്ഥലവും അവര്‍ ഉള്ളടക്കത്തിനായി ഉപയോഗിച്ചിരുന്ന ഭാഷയുമൊക്കെ നോക്കിയാല്‍ നമുക്ക് അവരുടെ പ്രത്യയശാസ്ത്രവും അവരുടെ പക്ഷപാതവും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും.
 


ഇന്ത്യന്‍ മാധ്യമരംഗത്ത് അംബോദ്കറുടെ പ്രതിനിധാനം
അംബേദ്കര്‍ മനസ്സിലാക്കപ്പെട്ടത് ദലിത് നേതാവ് എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്.
അംബേദ്കര്‍ ഒരു ദേശീയ നേതാവാണ്. എന്നാല്‍ അദ്ദേഹം ചിത്രീകരിക്കപ്പെട്ടത് ഒരു ദലിത് നേതാവായിട്ടാണ് (വെങ്കിടേഷ് 2006). സാമൂഹ്യ സ്വത്വങ്ങള്‍ നിര്‍മിക്കുന്നതില്‍ മാധ്യമങ്ങള്‍ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. അംബേദ്കര്‍ മനസ്സിലാക്കപ്പെട്ടത് ദലിത് നേതാവ് എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്. സാമൂഹ്യ നീതിക്കായി അദ്ദേഹം തന്റെ പോരാട്ടം തുടങ്ങിയതു മുതല്‍ അദ്ദേഹത്തിന്റെ 100-ാം ജന്‍മവാര്‍ഷികമാചരിക്കുന്ന ഇപ്പോള്‍ വരെയും മാധ്യമങ്ങളില്‍ നിന്നും വളരെ കുറച്ച് ശ്രദ്ധ മാത്രമേ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളു. അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കുകയാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

വളരെ ഉയര്‍ന്ന ഒരു പദവിയിലേയ്ക്ക് ബ്രാഹ്മണീയ ക്ഷേത്രങ്ങില്‍ നിന്നും ഒരു പുരുഷനെയോ സ്ത്രീയെയൊ ഉയര്‍ത്തിക്കാണിക്കുന്നതിലായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് താല്‍പര്യം. അതുകൊണ്ട് തന്നെ അവര്‍ എല്ലായ്‌പ്പോഴും അംബേദ്കറോട് വെറുപ്പ് വെച്ചുപുലര്‍ത്തിയിരുന്നു. (ഐലയ്യ, 2000)
പത്രങ്ങള്‍ ഓരോ പ്രശ്‌നവും അവതരിപ്പിക്കുന്ന രീതിയും അവയ്ക്ക് കൊടുക്കുന്ന സ്ഥലവും അവര്‍ ഉള്ളടക്കത്തിനായി ഉപയോഗിച്ചിരുന്ന ഭാഷയുമൊക്കെ നോക്കിയാല്‍ നമുക്ക് അവരുടെ പ്രത്യയശാസ്ത്രവും അവരുടെ പക്ഷപാതവും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. മേല്‍ പറഞ്ഞ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അംബേദ്കറിനെ പറ്റിയുള്ള വാര്‍ത്തകള്‍ പരിശോധിച്ചാല്‍  അദ്ദേഹത്തിന് യാതൊരു പ്രാധാന്യവും നല്‍കിയിരുന്നില്ലെന്ന് കാണാനാവുന്നതാണ്.
ഒരു ദലിത് മാസികയായ സമത്വത്തിന്റെ 17-ാമത്തെ ലക്കത്തിന്റെ എഡിറ്റോറിയല്‍ സ്വദേശമിത്രമെന്ന പത്രത്തിന്റെ പക്ഷപാതിത്വത്തെ അപലപിക്കുന്നുണ്ട്. മദ്രാസ് പ്രസിഡന്‍സി സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ വന്ന സമയത്ത് അത് പ്രസിദ്ധീകരിക്കാനായി ആ പത്രം വളരെയധികം ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അംബേദ്കര്‍ സന്ദര്‍ശിക്കുന്ന സമയത്ത് അവര്‍ യാതൊരു താല്‍പര്യവും കാണിച്ചിരുന്നുമില്ല. എന്തിന് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം കൊടുക്കാന്‍ പോലും ആ പത്രം വിസമ്മതിച്ചു (സമത്വം). അംബേദ്കഅംബേദ്കറുടെ പ്രസംഗത്തിന് നല്‍കിയിരുന്ന സ്ഥലമോ വളരെ പരിമിതവും. ഇതില്‍ നിന്നും നമുക്ക് മനസിലാക്കാനാവുന്നത്,  പ്രധാനപ്പെട്ട മാധ്യമങ്ങള്‍ അദ്ദേഹത്തന് വേണ്ടത്ര പരിഗണന നല്‍കിയിരുന്നില്ലെന്നുതന്നെയാണ്.

അമേരിക്കന്‍ കറുത്തവര്‍ഗക്കാരനായ ബുക്കര്‍ ടി. വാഷിങ്ടണ്ണിന് വെള്ളകാരുടെ മാധ്യമങ്ങളില്‍ നിന്നും നേരിടേണ്ടിവന്നിരുന്ന പോലുള്ള അവഗണനയാണ് അധിനിവേശ-അധിനിവേശാനന്തര ഇന്ത്യയിലെ മാധ്യമങ്ങളില്‍ നിന്നും  അംബേദ്ക്കറിനും നേരിടേണ്ടി വന്നിരുന്നത്.

അമേരിക്കന്‍ കറുത്തവര്‍ഗക്കാരനായ ബുക്കര്‍ ടി. വാഷിങ്ടണ്ണിന് വെള്ളകാരുടെ മാധ്യമങ്ങളില്‍ നിന്നും നേരിടേണ്ടിവന്നിരുന്ന പോലുള്ള അവഗണനയാണ് അധിനിവേശ-അധിനിവേശാനന്തര ഇന്ത്യയിലെ മാധ്യമങ്ങളില്‍ നിന്നും  അംബേദ്ക്കറിനും നേരിടേണ്ടി വന്നിരുന്നത്. വന്‍  ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് വാഷിങ്ടണ്‍ നടത്തിയ പ്രസംഗങ്ങള്‍ പത്രത്തിന്റെ മുന്‍ പേജില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പത്രങ്ങളുടെ അവസാന പുറങ്ങളിലെ ഏതാനം ഇഞ്ച് സ്ഥലങ്ങളില്‍ ഒതുക്കപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം വിലപിക്കുന്നുണ്ട്. മാത്രവുമല്ല മുന്‍ പേജുകള്‍ മാറ്റി വെച്ചിരുന്നത്, കറുത്തവന്‍ നടത്തിയിരുന്ന നിസ്സാരങ്ങളായ കുറ്റ കൃത്യങ്ങളെകുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കുത്തി നിറയ്ക്കാനും (വില്‍സന്‍ ആന്റ് ഗുത്തീറെസ്, 1985).
അക്കാലത്തൊരിക്കലും പപത്രങ്ങള്‍ അംബേദ്കറുടെ ഭാഗത്ത് നിന്നിരുന്നേയില്ല. അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ വസ്തുനിഷ്ഠമായോ ആത്മാര്‍ത്ഥമായോ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. വട്ടമേശ സമ്മേളനങ്ങളില്‍ തന്റെ ആള്‍ക്കാരുടെ രാഷ്ട്രീയാവകാശങ്ങള്‍ക്കായി അദ്ദേഹം വാദിക്കുമ്പോഴും അദ്ദേഹത്തെ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് ചതിയനായിട്ടായിരുന്നു. ഇതിനെ അടിച്ചമര്‍ത്തപ്പെടുന്നവന്റെ പ്രശ്‌നങ്ങളുമായി അവര്‍ ഒരിക്കലും കൂട്ടിയോചിപ്പിച്ച് കണ്ടില്ല. അടിച്ചമര്‍ത്തപ്പെടുന്നവന്റെ വീക്ഷണത്തോടെ ഇവയെ വിശകലനം ചെയ്യാന്‍ അവര്‍ തയ്യാറായതുമില്ല. വ്യക്തമായും ഇവ വര്‍ണ ഹിന്ദു സമീപനത്തെയാണ് പ്രതിഫലിപ്പിച്ചിരുന്നത്. ഇത് അമേരിക്കയില്‍ നടന്ന ആഭ്യന്തര കലാപത്തെ മാധ്യമങ്ങള്‍ ചിത്രീകരിച്ചതിനെ ഓര്‍മിപ്പിക്കുന്നു.  1967ല്‍ അമേരിക്കയിലെ ആഭ്യന്തര ആക്രമണങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കെര്‍ണ്ണര്‍ കമ്മീഷന്‍ പറഞ്ഞത്, ‘മാധ്യമങ്ങള്‍ വെളുത്തവന്റെ ലോകത്തിനു പിന്നാലെയായിരുന്നു. അവരിലേയ്ക്കാണ് ഉറ്റു നോക്കിയിരുന്നത്. വെളുത്തവന്റെ കണ്ണുകളിലൂടെ, അവന്റെ വീക്ഷണകോണിലൂടെയാണ് പ്രശ്‌നത്തെ അവര്‍ സമീപിച്ചത്’ എന്നാണ്.
അംബേദ്കറെ പരിഗണക്കുന്നതില്‍ ബ്രിട്ടീഷ് പത്രങ്ങളെ അനുകരിക്കുകയായിരുന്നു നമ്മുടെ പ്രാദേശിക പത്രങ്ങളൊക്കെ ചെയ്തത്. അംബേദ്കര്‍ പ്രത്യേക ഇലക്ടറേറ്റ് സ്വീകരിക്കുന്നതിലും അടിച്ചമര്‍ത്തപ്പെടുന്ന വര്‍ഗങ്ങള്‍ക്കായി വേട്ടു നേടുന്നതിലും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസും മാധ്യമങ്ങളും ദേശീയവാദികളും അദ്ദേഹത്തെ പഴിക്കുകയാണ് ചെയ്തത്. വട്ടമേശ സമ്മേളനത്തിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ തമിഴ് മാധ്യമങ്ങള്‍ അപലപിച്ചു. വികതന്റെ എഡിറ്റോറിയല്‍ അദ്ദേഹത്തെ നിന്ദിച്ചു. വട്ടമേശ സമ്മേളനത്തെ ഇല്ലാതാക്കിയത് അദ്ദേഹമാണെന്നുപോലും അത് ആരോപിച്ചു. ഭൂരിപക്ഷത്തെ അദ്ദേഹം ചതിച്ചുവെന്നു കൂടി അത് പറഞ്ഞുവെച്ചു. തൊട്ടുകൂടാത്തവന്റെ ശത്രുവാണ് ഗാന്ധിയെന്ന് പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹത്തെ വിമര്‍ശിച്ചു. (ജഗനാഥന്‍ 2006)
അതേ ലക്കത്തില്‍ തന്നെ സേത്ജമനെവാള്‍ എഴുതിയ ‘കഥംബം’ എന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ‘അംബേദ്കര്‍ തീണ്ടിക്കൂടാത്തവര്‍ക്കായി ഒരു കിണര്‍ കുഴിക്കുകയാണ്. ജലം ലഭിക്കാനല്ല ഈ ഉദ്യമം. തീണ്ടിക്കൂടാത്തവരെ തലകീഴായി അതില്‍ മുക്കാനാണ്. ആ കിണറിന്റെ പേരാണ് പ്രത്യേക ഇലക്ടറേറ്റ്’ എന്ന് അതില്‍ അംബേദ്കറെ വിമര്‍ശിക്കുന്നു. (ജഗനാഥന്‍ 2006)
അംബേദ്കറിനെ ഭീകരനെന്നും ചതിയനെന്നും കൂലിയെഴുത്തുകാരനെന്നുമൊക്കെ ഇവര്‍ വിളിച്ചു. ദേശീയ ഭൂരിപക്ഷമായിരുന്ന ഹിന്ദുക്കളെ ന്യൂനപക്ഷമാക്കി ചുരുക്കിയതിനാണ് ഈ അവാര്‍ഡ് നല്‍കിയതെന്നാണ് ബോംബെ ക്രോണിക്കിള്‍ പറയുന്നത്. (കീര്‍ 1954). അവര്‍ മഹാത്മാഗാന്ധിയുടെ വീക്ഷണങ്ങളാണ് ആവര്‍ത്തിച്ചിരുന്നത്. ബോംബെ ക്രോണിക്കിളില്‍ വളരെ പ്രകോനപരമായ ഒരു ലേഖനം ബി.ജി ഹോര്‍ണിമാന്‍  എഴുതുകയുണ്ടായി, ബോംബെ സമ്മേളനത്തിന്റെ തലേന്ന്. അതില്‍ പറയുന്നത്. ഈ ഡോക്ടര്‍ സ്വന്തം രാജ്യത്തിലെ പൗരന്‍മാരെ മനസിലാക്കേണ്ടതുണ്ട്. അല്ലാതെ ഈ രാജ്യത്തെ നയിക്കാനുള്ള പദവിയിലിരുന്ന് തന്റെ ഉയര്‍ന്ന അകല്‍ച്ച പ്രകടിപ്പിക്കുകയല്ല ചെയ്യേണ്ടത്. (കീര്‍ 1954).
സമത്വം സാമൂഹ്യനീതി എന്ന മുദ്രാവാക്യ മുയര്‍ത്തിക്കൊണ്ട് എല്ലാതരത്തിലുമുള്ള വിവേചനങ്ങള്‍ ക്കുമെതിരെ പോരാട്ടം നടത്തിയ അദ്ദേഹത്തിന് ഇന്നും മാധ്യമങ്ങള്‍ നീതി നല്‍കിയിട്ടില്ല.
പൂനാ പാക്ടിനെ തുടര്‍ന്ന് ഗാന്ധി ക്ഷേത്രപ്രവേശന പ്രസ്ഥാനത്തെ പിന്തുണച്ചപ്പോള്‍ അംബേദ്കര്‍ അതിനെ എതിര്‍ത്തിരുന്നു. അദ്ദേഹം പറഞ്ഞത് തൊട്ടുകൂടാത്തവന് ഇതിനെ പിന്തുണയ്ക്കാനാവില്ല. കാരണം ഈ ബില്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ഭൂരിപക്ഷ തത്വങ്ങളെയാണ്. മാത്രവുമല്ല ബില്ല് തൊട്ടുകൂടായ്മയെ ഒരു പാപമായി കാണുന്നുമില്ല. ഭൂരിപക്ഷം തൊട്ടുകൂടായ്മയെ പിന്തുണയ്ക്കുന്നുവെങ്കിലും അതിനെ യാതൊരുപാധിയുമില്ലാതെ നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ അംബേദ്കറിനൊപ്പം തനിക്ക് നില്‍ക്കാനാവില്ലെന്നും എന്തെന്നാല്‍ അദ്ദേഹം വര്‍ണാശ്രമധര്‍മം ഹിന്ദുമതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വിശ്വസിക്കുന്നെന്നുമാണ് ഗാന്ധി അംബേദ്കറിന് മറുപടി നല്‍കിയത്.

‘എന്തായിരുന്നു അംബേദ്കറുടെ പ്രസ്ഥാവനയോടുള്ള  മാധ്യമങ്ങളുടെ പ്രതികരണം? അംബേദ്കര്‍ പറഞ്ഞ കയ്‌പ്പേറിയ വസ്തുതകള്‍ കേട്ടപ്പോള്‍ അതില്‍ കലിപൂണ്ട ദേശീയ മാധ്യമങ്ങള്‍, അതിന്റെ എല്ലാ ശ്രേണികളും അംബേദ്കറിനെതിരെ വിദ്വേശം വളര്‍ത്തുന്ന ഒരു പ്രചരണ വേല തന്നെ ഏറ്റെടുത്തു. ചിലര്‍ അദ്ദേഹത്തെ പിശാചായ ഭീമാസുരനെന്ന് വിളിച്ചു. ഒരു ബോംബെ മറാത്തി പത്രം അദ്ദേഹത്തെ ബ്രഹ്മദ്വഷ്ട എന്ന് വിളിച്ചു. ‘ (കീര്‍, 1954)


1946ല്‍ രാജ്യം ഒരു വിഭജനത്തിലേയ്ക്ക് പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ അംബേദ്കര്‍ പട്ടികജാതിക്കാര്‍ക്കായി മൂന്നാമതൊരു രാഷ്ട്രം വേണമെന്നായിരുന്നു  ആഗ്രഹിച്ചത് എന്ന് 1946 മുതല്‍ 48 വരെയുള്ള പട്ടിക ജാതി ഫെഡെറേഷനെയും ദലിത് രാഷ്ട്രീയത്തെയും കുറിച്ചുള്ള ഒരു പഠനം വെളിപ്പെടുത്തുന്നു. മുസ്‌ലിം ലീഗിന്റെ പ്രത്യേക രാഷ്ട്രം വേണമെന്ന വാദത്തെ അംബേദ്കര്‍ പിന്തുണച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഒരു പത്രം അദ്ദേഹത്തിന്റെ പ്രസംഗം നിരാകരിച്ചു. വര്‍ത്തമാന്‍ പത്രം അംബേദ്കറുടെ പ്രസംഗം ‘പിന്തിരിപ്പന്‍ മാത്രമല്ല ഇന്ത്യന്‍ ദേശീത എന്ന ആശയത്തിന് വിരുദ്ധമാണെന്നും’ എഡിറ്റോറിയല്‍ എഴുതി.

മാധ്യമങ്ങള്‍ക്ക് കോണ്‍ഗ്രസ്സായിരുന്നു ദേശീയതയുടെയും ദേശീയ ഐക്യത്തിന്റെയും പ്രതീകം. എന്താണ് ദേശീയതയെ സൃഷ്ടിക്കുന്നതെന്ന് പത്രാധിപര്‍മാര്‍ക്ക് വ്യക്തവുമായിരുന്നു. അതുകൊണ്ട് തന്നെ എന്തായിരിക്കണം ‘ഇന്ത്യന്‍ രാഷ്ട്രീയമെന്നും’ എന്താണ് ‘ദേശ വിരുദ്ധ’മെന്നും ‘വര്‍ഗീയ’ രാഷ്ട്രീയമെന്നും അവര്‍ നിശ്ചയിച്ചിരുന്നു. അംബേദ്കറെ അവര്‍ കരുത്തുറ്റ ‘ഖ്വയ്ദ് ഇ ആസാം’ എന്നും വിളിച്ചു. പ്രത്യക ഇലക്ടറേറ്റ് വേണമെന്ന എസ്.സി.എഫിന്റെ ആവശ്യം അദ്ദേഹം ഉയര്‍ത്തിയിരുന്നില്ല എന്ന വസ്തുത നിലനിന്നിട്ടുകൂടി ദേശീയതയുടെ അംബേദ്കറിസ്റ്റ് രാഷ്ട്രീയത്തിന് അവര്‍ വിലക്കേര്‍പ്പെടുത്തി.
മുസ്‌ലിം ലീഗിന്റെ പ്രത്യേക രാഷ്ട്രം വേണമെന്ന വാദത്തെ അംബേദ്കര്‍ പിന്തുണച്ചിരുന്നു.
അംബേദ്കര്‍ എസ്.സി.എഫിന് സത്യാഗ്രഹം എന്ന സമരമാര്‍ഗം ശിപാര്‍ശ ചെയ്തു. ഗാന്ധിയുടെ സത്യാഗ്രഹത്തെ പൂഴ്ത്തുന്ന പത്രങ്ങള്‍ തന്നെ അംബേദ്കറിന്റെ സത്യാഗ്രഹത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി  (വര്‍ത്തമാന്‍, ഹിന്ദി ദിനപ്പത്രം, ജൂലൈ 22, 1946).  ഗാന്ധിയുടെ സത്യാഗ്രത്തെ ഡോ.അംബേദ്ക്കര്‍ തന്റെ രാഷ്ട്രീയ പ്രഹസനങ്ങള്‍ക്ക് സാധുത ലഭിക്കാനാണുപയോഗിച്ചതെന്ന് വര്‍ത്തമാന്‍ എഡിറ്റോറിയലില്‍ തന്നെ വാദിച്ചു. അവരൊരിക്കലും അംബേദ്കറുടെ അഹിംസാത്മക സമരത്തെ സത്യാഗ്രഹമായി അംഗീകരിച്ചില്ല. അദ്ദേഹം നടത്തിയ മഹദ് പോരാട്ടത്തെയും നാസിക് ക്ഷേത്രപ്രവേശന പ്രസ്ഥാനത്തെയും മുഖ്യധാര മാധ്യമങ്ങള്‍ സത്യാഗ്രഹമായി കരുതിയിരുന്നുമില്ല.
അംബേദ്കറിനെ പരാമര്‍ശിക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന ഭാഷ പോലും വളരെയധികം നിന്ദാര്‍ഹമായിരുന്നുവെന്നത് അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ക്ക് മാധ്യമങ്ങളില്‍ നിന്നും എത്രമാത്രം അപമാനമാണ് നേരിടേണ്ടി വന്നത് എന്ന് വ്യക്തമാക്കിത്തരുന്നുണ്ട്.
അദ്ദേഹത്തിന്റെ 50-ാം ചരമവാര്‍ഷികത്തിന് ശേഷം പോലും മാധ്യമങ്ങളുടെ സമീപനത്തില്‍ ഒരു മാറ്റം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കിയ ആ വ്യക്തിത്വം ഇന്നും മാധ്യമങ്ങളില്‍ നിന്നും വിവേചനം നേരിടുന്നു. സമത്വം സാമൂഹ്യനീതി എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് എല്ലാതരത്തിലുമുള്ള വിവേചനങ്ങള്‍ക്കുമെതിരെ പോരാട്ടം നടത്തിയ അദ്ദേഹത്തിന് ഇന്നും മാധ്യമങ്ങള്‍ നീതി നല്‍കിയിട്ടില്ല.

സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ദലിതുകളുടെ പോരാട്ടങ്ങളെ ഒരു വന്‍ സമൂഹം മറക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നുവെന്ന യാഥാര്‍ത്യത്തെ ഓര്‍മിക്കാനുള്ള സമയം കൂടിയാണ് അംബേദ്കറുടെ 50-ാം ചരമ വാര്‍ഷികം.  അംബേദ്കറുടെ വാര്‍ഷികാചരണത്തെ വക്രീകരിച്ചു കാണിക്കുന്ന അഭിമുഖങ്ങള്‍ ശിവാജി പാര്‍ക്കിനെ ടോയ്‌ലറ്റാക്കുന്നു എന്ന് പരാതിപ്പെടുന്നവരുമായുള്ളതാണ്. അല്ലെങ്കില്‍ മലിനീകരണത്തെ കുറിച്ചും ട്രാഫിക് ജാമിനെ കുറിച്ചും സംസാരിക്കുന്നവരുമായുള്ളതാണ് (സായ് നാഥ് 2006). മാധ്യമങ്ങള്‍ ജനങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ദാദാറിന് (ശിവാജി പാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം) അരികിലേയ്ക്കു പോലും പോകരുതെന്നാണ് ഇവര്‍ ജനങ്ങളെ ഉപദേശിക്കുന്നത്.  പത്രങ്ങളില്‍ വന്ന അഭിമുഖങ്ങളൊക്കെത്തന്നെ അംബേദ്കറിന് ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയ ദലിത് ഐക്യത്തെ ഉപദ്രവമായാണ് ചിത്രീകരിക്കുന്നത്. ‘പാര്‍ക്കിലും റോഡിലും നിറയെ ആളുകളായിരുന്നുവെന്ന് മാത്രമല്ല, (അതുകൊണ്ട് തന്നെ എനിക്ക് സായാഹ്ന സവാരി നടത്താന്‍ കഴിഞ്ഞില്ല, എന്റെ നായയ്ക്ക് നടക്കാനായില്ല, ഒരാള്‍ക്കും എന്റെ റെസ്‌റ്റോറന്റിലേയ്‌ക്കോ  ക്ലിനിക്കിലേയ്‌ക്കോ കടന്നുവരാനുമായില്ല.) പ്രധാന പ്രശ്‌നം അവിടെ ആളുകള്‍ കുളിക്കുന്ന തുറന്ന സ്ഥലമായി മാറി എന്നതാണ്.’ വൈരുദ്ധ്യമെന്നു പറയട്ടെ 21കാരനായ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കാണ് ഈ കാഴ്ച്ച വളരെ ‘അസ്വസ്ഥത’ഉണ്ടാക്കിയിരിക്കുന്നത്. (പുന്‍വാനി, 2006)

മാധ്യമങ്ങളെ കുറിച്ചുള്ള അംബേദ്കറുടെ നിരീക്ഷണം.
തന്റെ കൃതികളില്‍ അംബേദ്കര്‍ മാധ്യമങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നവന്‍ ഈ പത്രങ്ങളില്‍ പ്രതിനിധീകരിക്കപ്പെടുന്നില്ല എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. തന്റെയും തന്റെ ആള്‍ക്കാരുടെയും വീക്ഷണങ്ങളോട് പത്രങ്ങള്‍ മൗനമവലംബിക്കുന്നുവെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്. ‘ഞങ്ങള്‍ക്ക് മതിയായ സ്രോതസ്സില്ലാത്തതുകൊണ്ട് അവര്‍ ഞങ്ങളെ അടിച്ചമര്‍ത്തുകയാണ്. ഓരോ ദിസവും നമ്മുടെ ആള്‍ക്കാര്‍ യാതൊരു പരിഗണനയും ലഭിക്കാതെ അപ്രമാദിത്വത്തിന്റെയും വിവേചനത്തിന്റെയും ദുഷ്ഫലമനുഭവിക്കുകയാണ്. നമ്മുടെ സാമൂഹ്യ രാഷ്ട്രീയ വീക്ഷണങ്ങളെ കുറിച്ച് പരിപൂര്‍ണമായ നിശബ്ദത പാലിക്കാന്‍ പത്രങ്ങള്‍ ആസൂത്രിതമായ ഒരു ഗൂഢാലോചന തന്നെ നടത്തിയിട്ടുണ്ട്.’ (അംബേദ്കര്‍ 1993)
അടിച്ചമര്‍ത്തപ്പെടുന്നവരെ കുറിച്ചുള്ള ഒരു വാര്‍ത്തയും പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ജാതി സംഘര്‍ഷങ്ങളെകുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും തീണ്ടിക്കൂടായ്മമൂലം അടിച്ചമര്‍ത്തപ്പടുന്നവനനുഭവിക്കുന്ന യാതനകളെ കുറിച്ചും സംസാരിക്കാന്‍ ഇന്ത്യന്‍ പത്രങ്ങള്‍ തയ്യാറെടുത്തിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഓരോ ദിനവും ഓരോ ഗ്രാമങ്ങളിലും ഹിന്ദുക്കളും ദലിതരും തമ്മില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നുവെന്ന് തന്റെ കൃതികളുടെ 17-മത്തെ വോളിയത്തില്‍ അദ്ദേഹം പറയുന്നുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ ആര്‍ക്കുമറിഞ്ഞുകൂടാ. അവയില്‍ മാധ്യമങ്ങള്‍ ശ്രദ്ധകൊടുത്തിരുന്നുമില്ല.
മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് അടിച്ചമര്‍ത്തപ്പെടുന്നവന് പ്രാതിനിധ്യം നല്‍കാതിരുന്നതെന്നും അദ്ദേഹം കണ്ടെത്തുന്നു. ‘അടിച്ചമര്‍ത്തപ്പെടുന്നവന് ഒരു മാധ്യമവുമില്ല. കോണ്‍ഗ്രസ് അനുകൂല മാധ്യമലോകം അവര്‍ക്കു മുന്നില്‍ വാതിലടച്ചിരിക്കുന്നു. അവര്‍ക്ക് ചെറിയൊരു പ്രസിദ്ധിപോലും നല്‍കരുതെന്ന് അത് തീരുമാനിച്ചുറച്ചുകഴിഞ്ഞിരിക്കുന്നു. അവര്‍ക്ക് അവരുടേതായ ഒരു പത്രം നടത്താന്‍ കഴിയാത്തതിനും കാരണമുണ്ട്. പരസ്യവരുമാനമില്ലാതെ ഒരു പത്രത്തിനും അതിജീവിക്കാനാവില്ല.’ (അംബേദ്കര്‍ 1993)
അംബേദ്കറിന്റെ അഭിപ്രായത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെ വാര്‍ത്തകള്‍ പത്രങ്ങളില്‍ വരാത്തതിനു കാരണം അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഭാഗത്ത് നിന്ന് പത്രങ്ങളില്‍ ആവശ്യത്തിന് ആള്‍ക്കാരില്ല എന്നതാണ്. വാര്‍ത്തകള്‍ നിശ്ചയിക്കുന്നതില്‍ പത്ര ഉടമകള്‍ക്കുള്ള പങ്കും അദ്ദേഹം മനസ്സിലാക്കിയിരുന്നു. പത്രത്തിന്റെ വീക്ഷണം, ലക്ഷ്യം, രാഷ്ട്രീയം, പ്രത്യയശാസ്ത്രം എന്നിവ രൂപീകരിക്കുന്നതില്‍ ഉടമകള്‍ക്കുള്ള പങ്കും അദ്ദേഹത്തിനറിയാമായിരുന്നു.

അംബേദ്കറിന്റെ അഭിപ്രായത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെ വാര്‍ത്തകള്‍ പത്രങ്ങളില്‍ വരാത്തതിനു കാരണം അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഭാഗത്ത് നിന്ന് പത്രങ്ങളില്‍ ആവശ്യത്തിന് ആള്‍ക്കാരില്ല എന്നതാണ്.


മാധ്യമങ്ങളിലെ വിവേചനങ്ങളുടെ മറ്റൊരു കാരണം അവിടെ നിലനില്‍ക്കുന്ന ഉന്നത ജാതി കോയ്മയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം പറയുന്നു; ഇന്ത്യയിലെ മുഖ്യ വാര്‍ത്താ വിതരണ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യയില്‍ ഭൂരിപക്ഷവും മദ്രാസ് ബ്രാഹ്മണാരായിരുന്നു.  പ്രസ് മൊത്തം അവരുടെ കൈവശമായിരുന്നു. അവരാകട്ടെ കോണ്‍ഗ്രസ് അനുകൂലികളായതുകൊണ്ടുതന്നെ കോണ്‍ഗ്രസ് വിരുദ്ധമായ ഒരു വാര്‍ത്തയും പ്രസിദ്ധീകരിക്കുന്നതിന് അനുവദിച്ചിരുന്നില്ല. തൊട്ടുകൂടാത്തവന്റെ മേലുള്ള നിയന്ത്രണത്തിന്റെ കാരണം ഇതാണ്. (അംബേദ്കര്‍ 1993).

ഉപസംഹാരം

അടിച്ചമര്‍ത്തപ്പെടുന്നവനെ കുറിച്ചുള്ള വാര്‍ത്തകളും ജനങ്ങള്‍ക്കുവേണ്ടി പോരാടിയിട്ടുള്ള നേതാക്കന്‍മാരെ കുറിച്ചുള്ള വാര്‍ത്തകളും അന്നത്തെ പത്രങ്ങല്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടലും അടിച്ചമര്‍ഡത്തലും ഏറ്റുവാങ്ങിയ അടിച്ചമര്‍ത്തപ്പെടുന്നവന്‍ അതേകാര്യങ്ങള്‍ മാധ്യമലോകത്തു നിന്നു കൂടി ഏറ്റു വാങ്ങിയിരുന്നു. തൊട്ടുകൂടായ്മയ്‌ക്കെതിരെ പോരാടിയ അംബേദ്കറെ ഇന്ത്യന്‍ സമൂഹത്തിനെതിരായ ഭീമാസുരന്‍ എന്നു ചിത്രീകരിച്ചു. അദ്ദേഹത്തെകുറിച്ചുള്ള വാര്‍ത്തകള്‍ക്കായി മാറ്റിവെച്ചിരുന്ന സ്ഥലം പിരിമിതമായിരുന്നെന്നു മാത്രമല്ല, അവയുടെ ഭാഷ മോശവും പ്രതിലോമപരവുമായരുന്നു.
മാര്‍ക്‌സ്യന്‍ മാധ്യമ വിശകലനപ്രകാരം മാധ്യമ സ്ഥാപനങ്ങള്‍ അധികാര ഘടനയില്‍ തളയ്ക്കപ്പെട്ടതാണ്. സ്വാഭാവികമായും സമൂഹത്തിലെ ആധിപത്യ സ്ഥാപനങ്ങളുമായി അത് ചേര്‍ന്നുനില്‍ക്കുന്നു. അതുകൊണ്ട് തന്നെ ആ ആധിപത്യ സ്ഥാപനത്തിന്റെ നിലപാടുകളെ പുനരുല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. അതും സമൂഹത്തിലെ വിവിധ വീക്ഷണങ്ങളില്‍ ഒന്നെന്ന രൂപത്തിലല്ല, മറിച്ച് കേന്ദ്രം, ‘വ്യക്തമായ’, ‘സ്വാഭാവികമായ’ വീക്ഷണമെന്ന നിലയ്ക്ക്.  (കുറാനും സംഘവും 1982). ഇന്ത്യന്‍ പത്രങ്ങള്‍ ജാതി ഹിന്ദുക്കളുടെ വീക്ഷണങ്ങളാണ് പുനരുല്‍പാദിപ്പിച്ചുകൊണ്ടിരുന്നത്. അവര്‍ ജാതിഘടനയിലാണ് തളച്ചിടപ്പെട്ടത്.
 
ഹിന്ദു സമൂഹത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളായ അടിച്ചമര്‍ത്തപ്പെടുന്ന ജനതയെ ഇന്ത്യന്‍ മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞില്ല. ഇന്ത്യന്‍ മാധ്യമങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പം മാത്രമായിരുന്നു. കോണ്‍ഗ്രസിനെ മാത്രമേ സ്വാതന്ത്ര്യ സമരവുമായി അത് കണ്ണിചേര്‍ത്തിരുന്നുള്ളു. അതുകൊണ്ട് തന്നെ അതിനു മാത്രമേ പ്രാധാന്യം നല്‍കിയിരുന്നുള്ളു. അടിച്ചമര്‍ത്തപ്പെടുന്നവന്റെ ജീവിത നിലവാരത്തെക്കുറിച്ച് അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അവന്റെ മേല്‍ നിഷ്ഠൂരമായി അടിച്ചേല്‍പ്പിച്ച തൊട്ടുകൂടായ്മയെ കുറിച്ച് അവര്‍ക്ക് താല്‍പ്പര്യമുണ്ടയിരുന്നില്ല. ശബ്ദമില്ലാത്തവന്റെ ശബ്ദമായിരുന്ന അംബേദ്കറിലും അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

മാധ്യമങ്ങളുടെ സാമൂഹിക സംവിധാനവും അംബേദ്കറുടെ കാലത്തില്‍ നിന്നും വ്യത്യാസമില്ലാതെ തുടരുന്നു. സി.എസ്.ഡി.എസ്-ലെ യോഗേന്ദ്ര യാദവും അനില്‍ ചമാരിയയും ജിതേന്ദ്ര കുമാറും ഒരുമിച്ച് നടത്തിയ സര്‍വേ പറയുന്നത് ദേശീയ മാധ്യമങ്ങള്‍ സാമൂഹ്യവൈവിധ്യങ്ങളെ അവഗണിക്കുന്നുവെന്നും അതൊരിക്കലും രാജ്യത്തിന്റെ വ്യക്തമായ രൂപത്തെ ഉള്‍ക്കൊള്ളുന്നില്ലെന്നുമാണ്. തീരുമാനമെടുക്കുന്നവരുടെ ഇടയില്‍ ദലിതരും ആദിവാസികളുമായിട്ടുള്ളവര്‍ ഇല്ലെന്നത് സ്പഷ്ടമാണെന്നും പഠനം ചൂണ്ടക്കാട്ടുന്നു. 315 തീരുമാനമെടുക്കുന്നവരില്‍ ഒരാള്‍ പോലും പട്ടിക ജാതി പട്ടിക വിഭാഗത്തില്‍ പെടുന്നവരല്ല.

(മിസ്സോറാം സര്‍വ്വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസ്സിസ്റ്റന്റ് പ്രഫസറാണ് ലേഖിക)
കടപ്പാട്: countercurrents.org

അവലംബം
SAGE Publications has published a book titled ‘Practising Journalism – Values, Constraints, Implications’. (2005) , Quoted by Punitha pandian
B.R. Ambedkar, ‘Plea to the Foreigner‘ from ‘What Congress and Gandhi have done to the Untouchables.
Babasaheb Dr. Ambedkar’s Book collection: Volume 17, 1993, Government of India.
Babasaheb Dr. Ambedkar’s Book collection: Volume 2, 1993, Government of India.
Curran, James, Michael Gurevitch & Janet Woollacott (1982): ‘The study of the media: theoretical approaches’. In Gurevitch et al. (Eds.), op. cit. [very useful]
Jeganathan. A., Probing into Double vote system, 2006, Kavin friends, Madurai.
Jyoti Punwani, 2006 Khairlanji and the English press: Online: www.thehoot.org, 2006, Available From: (http://www.thehoot.org/story.asp?storyid=Web5917613135Hoot124952%20AM2424&pn=1 [Accessed in November 2006]
KANCHA ILAIAH, 2000 If Laxman plays Hanuman Available From: Ihttp://www.sabrang.com/cc/comold/sep00/cover3.htm [Accessed in December 2006]
Keer , Dhananjay (1954) Dr.Ambedkar Life and Mission, Popular Prakashan Private limited, Mumbai.
Mazumdar, Aurobindo (1993) Indian press and Freedom struggle 1937-42, Orient Longman limited, Calcutta, pp117
Narayan, B. (2005) DomiNation: How the Fragments Imagine the Nation: Perspectives from Some North Indian Villages, Dialectical Anthropology (2005) 29:123–140 : Springer
Partition Politics and Achhut Identity: A Study of the Scheduled Castes Federation and Dalit Politics in U.P., 1946-48. Ramnarayan Singh Rawat??’This is 1946, not 1932′.
Sainath (2006) The fear of democracy of the privileged http://www.hindu.com/2006/12/08/stories/2006120804231000. accessed on
The editorial published in Samathuvam – jpUe;Jkh? Quoted in the book Dalits printing initiatives in the twentieth century, Stalin Rajangam PP 31-32
Venkatesh, (2006) Letters to the editor, The Hindu, accessed on 12 November, 2007, Available at http://www.hindu.com/2006/12/09/stories/2006120908301000.htm
Wilson, C. & Gutierrez, F (1985) Minorities and Media. Beverly Hill: Sage Publications.
Ratna Mala is Assistant Professor, Department of Mass Communication, at Mizoram University.



Plea to the Foreigner Dr BR Ambedkar Books

No comments:

Post a Comment